കോട്ടയം: കർഷകന് റബർ കൃഷിയിൽ നഷ്ടമുണ്ടാകാതെ ന്യായവില ലഭിക്കുന്നില്ലെങ്കിൽ റബർ ഉല്പാദനം വർദ്ധിക്കുവാൻ സാധ്യതയില്ലെന്നും കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ സമീപനം പരമ്പരാഗതമായിട്ടുള്ള റബർകൃഷി ഉപേക്ഷിച്ച് ബദൽ ജീവിതമാർഗ്ഗം തേടുവാൻ റബർ കർഷകരെ നിർബന്ധിതരാക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

റബറിന്റെ ഉല്പാദനം കുറഞ്ഞാൽ ഇറക്കുമതി കൂടുമെന്ന് പ്രസ്താവിക്കുന്ന റബർ ബോർഡും, സർക്കാരും നഷ്ടം സഹിച്ച് കർഷകൻ എങ്ങനെ ഉല്പാദനം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കണം. ഉല്പാദനവർദ്ധനവിനായി റബർ ബോർഡ് നൽകുന്ന നിർദ്ദേശങ്ങൾ പ്രായോഗികതലത്തിൽ നടപ്പിലാക്കുവാൻ കർഷകർക്ക് പ്രയാസമുണ്ട്. രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെ മാററിനിർത്തി യഥാർത്ഥ കർഷകരുമായിട്ട് റബർമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും പുത്തൻ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തുവാൻ ബോർഡ് തയ്യാറാകണം. ഉല്പാദനച്ചെലവ് കുറയ്ക്കണമെങ്കിൽ ടാപ്പിങ് തൊഴിലാളികളുടെ കൂലി കുറയ്‌ക്കേണ്ടി വരും. ഇതു പ്രായോഗികമാണോ? ആസിഡ്, റബർ ഷെയ്ഡ്, വളം എന്നിവ സൗജന്യമാക്കണം. ഇവയ്ക്കുള്ള തുക വകയിരുത്തി കർഷകരെ സഹായിക്കുവാൻ റബർ ബോർഡിന് സാധിക്കുമോയെന്ന് വി സി.സെബാസ്റ്റ്യൻ ചോദിച്ചു.

കഴിഞ്ഞ നാളുകളിൽ ക്ലോണൽ റബറിൽ നിന്നും ഉല്പാദനക്ഷമതയുള്ള ബഡ് റബറിലേയ്ക്ക് കർഷകരെ മാറ്റുന്നതിനും ആർ.പി.എസ്.രൂപീകരണത്തിലൂടെ കർഷകരെ സംഘടിപ്പിക്കുന്നതിനും റബർ ബോർഡ് വഹിച്ച പങ്ക് പ്രശംസനീയമാണ്. എന്നാൽ റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി നിയന്ത്രിക്കുവാനോ റബർവിലത്തകർച്ചാപ്രതിസന്ധിയിൽ അവസരോചിതമായ ഇടപെടലുകൾ നടത്തുവാനോ റബർ മേഖലയിലെ യഥാർത്ഥ പ്രശ്‌നങ്ങൾ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുവാനോ ശ്രമിക്കാതെ റബർ ബോർഡ് റബർസ്റ്റാമ്പായി മാറിയിരിക്കുന്നത് കർഷകനെ നിരാശപ്പെടുത്തുന്നു. ആവർത്തനകൃഷിയിൽ നിന്നും കർഷകർ പിന്മാറുന്നത് വരുംനാളുകളിൽ ഉല്പാദനത്തിൽ വൻ ഇടിവ് സൃഷ്ടിക്കും.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 കോടിയിലാരംഭിച്ച റബർ വിലസ്ഥിരതാ സഹായധനം എൽഡിഎഫ് സർക്കാർ 500 കോടിയായി പ്രഖ്യാപിച്ചത് ഭാഗികതടസ്സങ്ങളുണ്ടെങ്കിലും തുടരുന്നുവെന്നതാണ് കർഷകനിപ്പോൾ ആശ്വാസമുള്ളത്. 10 ലക്ഷത്തോളം റബർ കർഷകരിൽ 3.65 ലക്ഷം പേർ മാത്രമാണ് വിലസ്ഥിരതാ സഹായപദ്ധതിയിൽ ഇതിനോടകം അംഗങ്ങളായിരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 500 കോടിയുടെ വിതരണം പൂർത്തിയായാൽ റബർ വിലയിടിവു തുടരുന്ന സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുനീങ്ങുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിലത്തകർച്ച പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിലുള്ള വിലസ്ഥിരതാഫണ്ടിൽനിന്ന് കർഷകന് സഹായമെത്തിക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെട്ടുവെന്നും റബർ ഉല്പാദനവും, ഉപഭോഗവും, ഇറക്കുമതിയും സംബന്ധിച്ച് റബർ ബോർഡ് പുറത്തിറക്കുന്ന കണക്കുകളിൽ കർഷകന് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.