കോട്ടയം: കാലാവസ്ഥാ വ്യതിയാനവും വിലയിടിവുംമൂലം സാമ്പത്തികത്തകർച്ചയിൽ കാർഷിക കടം എഴുതിത്ത്ത്തള്ളണമെന്നും ഉല്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടുള്ള കർഷകപ്രക്ഷോഭങ്ങളെ അടിച്ചമർത്തുവാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും ഈ നില തുടർന്നാൽ വൻ തിരിച്ചടിയുണ്ടാകുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രക്ഷോഭങ്ങൾക്ക് ഇൻഫാം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. ജീവിതം വഴിമുട്ടി, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോൾ കർഷകർ യോഗ പരിശീലിക്കൂ എന്ന് നിർദ്ദേശിച്ച കേന്ദ്ര കൃഷിമന്ത്രിയുടെ വാക്കുകളിലെ ധിക്കാരം അതിരുകടക്കുന്നു. കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളാൻ അനുവദിക്കില്ലെന്നുള്ള റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേലിന്റെ പ്രഖ്യാപനവും കർഷകദ്രോഹമാണ്.

കാർഷിക പ്രതിസന്ധിയിൽ കേരളത്തിലും പിന്നീട് തമിഴ്‌നാട്ടിലും തുടക്കമിട്ട കർഷകസമരങ്ങൾ പഞ്ചാബിലും മഹാരാഷ്ട്രയിലും അവിഭക്ത ആന്ധ്രയിലും ആവർത്തിച്ച് ഇന്ന് ഇന്ത്യയുടെ ഹൃദയഭൂമിയായ മദ്ധ്യപ്രദേശിലെ കർഷകരുടെ രക്തച്ചൊരിച്ചിലിൽ എത്തിനിൽക്കുന്നു. വ്യവസായ ലോബികളെയും വൻകിട കോർപ്പറേറ്റുകളെയും സംരക്ഷിക്കുവാൻ നാടിന്റെ സമ്പത്തായ കർഷകനെ കൊലയ്ക്കുകൊടുക്കുമ്പോൾ കർഷകനോടു ചേർന്നുനിൽക്കുവാനും അവനുവേണ്ടി ശബ്ദിക്കുവാനും ആരുമില്ലാത്ത അവസ്ഥയാണിന്ന്. ആളിക്കത്തിക്കൊണ്ടിരിക്കുന്ന കർഷകരോഷം സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുമ്പോൾ പട്ടാളത്തെ അയച്ച് അടിച്ചമർത്തുന്നത് തീക്കനലിൽ നിന്ന് തീനാളങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ജീവിക്കാൻവേണ്ടി പോരാടുന്ന ജനസമൂഹത്തെ തീവ്രവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തി കൊലചെയ്യുമ്പോൾ ഈ നാടിന്റെ ആത്മാവ് നഷ്ടപ്പെടുമെന്ന് അധികാര അഹങ്കാരത്തിൽ പലരും മറന്നുപോകുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.