കോട്ടയം: ശമ്പളപരിഷ്‌ക്കരണ ശുപാർശകളിന്മേൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പെൻഷൻ വർദ്ധനവിന് ഒരുങ്ങുന്ന സർക്കാർ അതിനു മുമ്പായി സംസ്ഥാനത്തിന്റെ പൊതുക്കടം സംബന്ധിച്ച് ധവളപത്രമിറക്കി നാടിന്റെ സാമ്പത്തികസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കാർഷികരംഗമുൾപ്പെടെ വിവിധ സാമ്പത്തികസ്രോതസ്സുകൾ തകർന്നടിഞ്ഞിരിക്കുമ്പോൾ അധിക നികുതിഭാരം ചുമത്തി ജനങ്ങളെ ദ്രോഹിക്കുവാൻ അനുവദിക്കുകയില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ  അഡ്വ. വിസി സെബാസ്റ്റ്യൻ പറഞ്ഞു.

2011-ൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ പൊതുക്കടം 82,486 കോടിയായിരുന്നു. 2015 മാർച്ച് 31 ലെ കണക്കുപ്രകാരം പൊതുക്കടം 1,34,458 കോടിയായി കുത്തനെ വർദ്ധിച്ചു. സാമ്പത്തികകാര്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ 2016 മാർച്ചിലിത് 1,59,000 കോടിയായി മാറും. അഞ്ചുവർഷത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുക്കടം 100 ശതമാനത്തോളം വർദ്ധിക്കാവുന്ന സാമ്പത്തിക കെടുകാര്യസ്ഥതയുടെ യാഥാർത്ഥ്യം പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യ സർക്കാരിനുണ്ട്.  

3.34 കോടി ജനങ്ങളുള്ള കേരളത്തിൽ 2015 മാർച്ച് 31 ലെ കണക്കനുസരിച്ച് സർക്കാർ ശമ്പളവും പെൻഷനും പറ്റുന്ന 5,11,487 ജീവനക്കാരും 4,59,432 പെൻഷൻകാരുമാണുള്ളത്. ശമ്പളപരിഷ്‌ക്കരണ കമ്മീഷന്റെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ 7300 കോടി രൂപ അധിക ബാധ്യതയുണ്ടാകുമെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരിഷ്‌ക്കരണം മുൻകാല പ്രാബല്യത്തോടെയാകുമ്പോൾ 10000 കോടി രൂപയോളം അധിക വരുമാനം കണ്ടെത്തേണ്ടിവരും. ശമ്പളപരിഷ്‌ക്കരണത്തിനുമുമ്പ് ജനങ്ങളുടെ നിലപാടറിയാൻ ഹിതപരിശോധനയ്ക്ക് ഉത്തരവാദിത്വപ്പെട്ട സർക്കാർ തയ്യാറാകണം.

കാർഷികമേഖല തകർന്നടിയുമ്പോൾ ക്രിയാത്മക ഇടപെടലുകൾ നടത്താതെ മുഖംതിരിഞ്ഞുനിൽക്കുന്ന സർക്കാർ പെൻഷൻകാരുൾപ്പെടെ പത്തുലക്ഷത്തോളം സംഘടിത വർഗ്ഗത്തിനായി മുൻകാലപ്രാബല്യത്തോടെ പതിനായിരംകോടി നൽകാനൊരുങ്ങുമ്പോൾ കാർഷികമേഖലയിലെ 12 ലക്ഷത്തോളം റബർ കർഷകർക്ക് 300 കോടി പ്രഖ്യാപിച്ച് നാൽപ്പതുകോടിയിൽ താഴെമാത്രം വിതരണം ചെയ്തിരിക്കുന്നത് കടുത്ത അനീതിയാണ്. ശമ്പളപരിഷ്‌ക്കരണത്തിന്റെ മറവിൽ സംസ്ഥാന സർക്കാർ കർഷകരുൾപ്പെടെ ഇതരജനവിഭാഗങ്ങളിലേയ്ക്ക് നികുതിഭാരം അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും. കടമെടുത്ത് നാടിനെ തീറെഴുതുന്ന സർക്കാർ നടപടി വരുംനാളുകളിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കും. അസംഘടിത കർഷകസമൂഹത്തെ അവഗണിച്ച് കേരളജനസംഖ്യയുടെ ഒന്നരശതമാനം മാത്രമുള്ള സംഘടിതവർഗ്ഗത്തിന്റെ ആവശ്യങ്ങൾക്കു മുമ്പിൽ മുട്ടുമടക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ സമൂഹത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുമെന്നും ഭൂരിപക്ഷജനതയോടുള്ള സർക്കാരിന്റെ കടുത്ത വഞ്ചനയ്ക്കും അവഗണനയ്ക്കുമെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും വിസി സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.