തിരുവനന്തപുരം: വില്ലേജ് ഓഫീസ് രേഖകളിലുള്ള സ്വകാര്യവ്യക്തികളുടെ സ്വത്തുവിവരങ്ങൾ സ്വകാര്യവിവരമായി കണക്കാക്കാനാവില്ലെന്ന് സംസ്ഥാന വിവരാവകാശകമ്മിഷൻ. വിവരാവകാശ നിയമപ്രകാരം ഇത്തരം വിവരങ്ങളാവശ്യപ്പെടുന്ന അപേക്ഷകളിൽ അവ സ്വകാര്യസ്വത്താണെന്ന കാരണത്താൽ നൽകാതിരിക്കാനാവില്ലെന്നും കമ്മിഷൻ റൂളിങ്ങിൽ പറയുന്നു. ഇതോടെ സ്വത്ത് വിവരങ്ങളും പുറത്തുവരാനുള്ള സാധ്യത പുറത്തുവരികെയാണ്.

ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പുതിയ നിർദ്ദേശം ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് സൂചന. മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവരുടെ സ്വത്തുവിവരങ്ങൾ എളുപ്പത്തിൽ പൊതുജനത്തിനറിയാനുമാകും. ഭൂമി കേസുകളിലും മറ്റും വിവരാവകാശത്തിലൂടെ രേഖകൾ സംഘടിപ്പിക്കാനാകുന്നത് ഏറെ മാറ്റങ്ങൾക്ക് വഴി വയ്ക്കും. ഇതിനൊപ്പം അനധികൃത സ്വത്ത് സമ്പാദിക്കൽ തുടങ്ങിയവ പുറത്തുകൊണ്ടു വരാനും നിർണ്ണായകമാകും

ഒരു വ്യക്തിയുടെ പേരിലുള്ളതും വില്ലേജിൽ നികുതി അടയ്ക്കുന്നതുമായ ഭൂമിസംബന്ധിച്ച ചോദ്യങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ അപേക്ഷകനു നൽകണമെന്നാണ് വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം. തണ്ടപ്പേരുള്ളതാണെങ്കിൽ വിവരങ്ങളും പകർപ്പും നൽകാം. ഉണ്ടായിട്ടും തിരഞ്ഞ് കണ്ടുപിടിക്കാൻ പ്രയാസമുള്ളതാണെങ്കിൽ അക്കാര്യം അറിയിക്കണം. അല്ലാതെ വിവരങ്ങൾ നിഷേധിക്കുകയല്ല വേണ്ടതെന്ന് കമ്മീഷൻ വ്യക്തമാക്കി. അപേക്ഷകനു നാൾവഴി പരിശോധിച്ച് വിവരങ്ങൾ കുറിച്ചെടുക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കണം. മലബാറിൽ റിസർവേ കഴിയാത്തതിനാൽ പഴയ രേഖകൾ കണ്ടെത്താൻ പ്രയാസമുള്ളതിനാലാണിത്.നേരത്തെ ഇത്തരം വിവരങ്ങൾ നൽകാത്തതിനെതിരെയുണ്ടായ അപ്പീലുകളിലാണ് കമ്മിഷന്റെ വിശദീകരണം.

അതോടൊപ്പം ഒരപേക്ഷയ്ക്കുള്ള മറുപടി നിരവധി ഓഫീസുകളിൽനിന്ന് ശേഖരിക്കേണ്ടതാണെങ്കിൽ ആ വിവരം അപേക്ഷകനു നൽകിയാൽ മതി. നേരത്തെ സംസ്ഥാനതലത്തിലുള്ള വിവരങ്ങൾക്കുള്ള അപേക്ഷകളിൽ എല്ലാ ഓഫീസുകളിൽനിന്ന് വിവരം ശേഖരിച്ചുനൽകുന്ന രീതിയുണ്ടായിരുന്നു. അത് സർക്കാരിന് സാമ്പത്തികനഷ്ടത്തിനും ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിക്കുന്നതിനും കാരണമായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം.