- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സവിശേഷമായ ബൗളിങ് ആക്ഷൻ വെല്ലുവിളി; പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരം; പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന; ഇന്ത്യക്ക് കനത്ത തിരിച്ചടി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിംഗിന് ചുക്കാൻ പിടിക്കുന്ന ജസ്പ്രീത് ബുമ്രയ്ക്ക് ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പും നഷ്ടമായേക്കുമെന്ന് സൂചന. പുറത്തേറ്റ പരിക്കിനെത്തുടർന്ന് ബുമ്രയ്ക്ക് ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പും നഷ്ടമായേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണെന്നാണ് ബിസിസിഐ ഒഫിഷ്യൽ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകളിൽ കളിച്ചശേഷം പരിക്കേറ്റ ബുമ്രയെ ഏഷ്യാകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2019ൽ പുറത്തിനേറ്റ പരിക്ക് തന്നെയാണ് ഇത്തവണയും ബുമ്രയെ അലട്ടുന്നത്. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിലും ലോകകപ്പിന് രണ്ടുമാസം മാത്രം ശേഷിക്കേ ബുമ്ര പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമോയെന്ന് സംശയമാണ് ബിസിസിഐ അധികൃതർ ഉന്നയിക്കുന്നത്.
ട്വന്റി20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാൻ ഒരു മാസം മാത്രം മുൻപിലുള്ളപ്പോഴാണ് ടീമിലെ പ്രധാന ബൗളർ ലോകകപ്പിലുണ്ടാവില്ല എന്ന റിപ്പോർട്ടുകൾ ഇന്ത്യയെ അലട്ടുന്നത്.''അതെ, ഇത് ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ബുമ്ര ഇപ്പോൾ ചികിത്സയിലാണ്, മികച്ച ചികിത്സ തന്നെ അദ്ദേഹത്തിന് ഉറപ്പ് വരുത്തും. എന്നാൽ പഴയ പരുക്ക് തന്നെയാണ് വീണ്ടും അലട്ടുന്നത്. ഇതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ സമയം പരിക്കേറ്റതാണ് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. ബുമ്രയെ മെഡിക്കൽ സംഘം സുക്ഷ്മമായി നിരീക്ഷിക്കുകയാണ്''- ബിസിസിഐ പ്രതിനിധി പറയുന്നു.
ബുമ്രയുടെ സവിശേഷമായ ബൗളിങ് ആക്ഷനാണ് തുടർച്ചയായ പരിക്കിന് കാരണമെന്ന് നേരത്തേ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു. ബുമ്രയുടെ പരിക്ക് സശ്രദ്ധം നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ആവശ്യമായ വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു. 2019ലും സമാനമായ പരിക്കിനെത്തുടർന്ന് ബുമ്രക്ക് അഞ്ച് മാസത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കേണ്ടിവന്നിരുന്നു. എന്നാൽ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം ഇന്ത്യക്കായും ഐപിഎല്ലിലും ബുമ്ര മികവ് കാട്ടി.
പരിക്കിനെത്തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കിയ ബുമ്ര ഇപ്പോൾ ബംഗലൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സകൾക്ക് വിധേനയാകുകയാണ്. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ ടി20 ലോകകപ്പിൽ ബുമ്ര കളിച്ചില്ലെങ്കിൽ ഇന്ത്യക്ക് അത് കനത്ത പ്രഹരമാകും.
നിലവിൽ ട്വന്റി 20 ടീമിൽ ഭുവനേശ്വർ കുമാർ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാവുന്ന പേസ് ബൗളറായുള്ളത്. ഏഷ്യാ കപ്പിന് മുമ്പ് ഹർഷൽ പട്ടേലിനും പരിക്കേറ്റത് ഇന്ത്യക്ക് മറ്റൊരു പ്രഹരമായി. ഹർഷൽ ലോകകപ്പിൽ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഹർഷലിന്റെയും ബുമ്രയുടെയും അഭാവത്തിൽ പേസർ മുഹമ്മദ് ഷമിയെ സെലക്ടർമാർ വീണ്ടും ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചേക്കും.


