തൃശൂർ: താൻ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ക്രെഡിറ്റ് മുഴുവൻ അങ്കമാലി എംഎൽഎ റോജി എം ജോൺ അടിച്ചെടുക്കുന്നുവെന്നു വിമർശിച്ച ഇന്നസെന്റ് എംപി എംഎൽഎയ്‌ക്കെതിരെ വീണ്ടും രംഗത്ത്. ഇന്നസെന്റിനു മറുപടിയുമായി റോജി ജോണും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നസെന്റിന്റെ മറുകുറിപ്പ് എത്തിയത്.

'റോജി എം ജോണിന്റെ കുറിപ്പ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ചെറുപ്പത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും ഉള്ള രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. എന്റെ മകനേക്കാൾ പ്രായം കുറവ്. രാഷ്ട്രീയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടയാൾ. അതിനാൽ തന്നെ വേണമെങ്കിൽ ഒന്ന് സ്‌നേഹപൂർവ്വം ഗുണദോഷിക്കാനും മറ്റും ഞാൻ തുനിഞ്ഞാൽ, പ്രായത്തിന്റെ ആനുകുല്യം നൽകി എന്നോട് പരിഭവിക്കില്ല എന്നാണ് വിശ്വാസം'- ഇന്നസെന്റ് ഫേസ്‌ബുക്കിൽ കുറിച്ചു. വിമർശനങ്ങൾ കൂടി ഉൾക്കൊണ്ട് സ്വയം തിരുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നാം കൂടുതൽ പക്വതയാർജ്ജിക്കുക. പ്രിയപ്പെട്ട റോജി എം ജോൺ ഇക്കാര്യം ഇതേ സ്പിരിറ്റിൽ തന്നെ എടുക്കണം. ഇനി ഒരു സംഭാഷണമോ സംവാദമോ വേണമെന്നുണ്ടെങ്കിൽ അതുമാകാമെന്നും ഇന്നസെന്റ് പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ശ്രീ.റോജി എം ജോണിന്റെ കുറിപ്പ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ചെറുപ്പത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും ഉള്ള രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. എന്റെ മകനേക്കാൾ പ്രായം കുറവ്. രാഷ്ട്രീയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടയാൾ. അതിനാൽ തന്നെ വേണമെങ്കിൽ ഒന്ന് സ്‌നേഹപൂർവ്വം ഗുണദോഷിക്കാനും മറ്റും ഞാൻ തുനിഞ്ഞാൽ, പ്രായത്തിന്റെ ആനുകുല്യം നൽകി എന്നോട് പരിഭവിക്കില്ല എന്നാണ് വിശ്വാസം. ചാലക്കുടി ലോകസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം മുൻനിർത്തി ആവിഷ്‌കരിക്കുന്ന ടൂറിസം സർക്യൂട്ടും നട്‌മെഗ് പാർക്കും അടക്കമുള്ള ഒട്ടേറെ പദ്ധതികൾ തൃപ്തികരമാം വിധം പുരോഗമിക്കുകയാണ്. എംപി എന്ന നിലയിൽ ഞാൻ ആവിഷ്‌കരിക്കുന്ന പദ്ധതികൾക്ക് മണ്ഡലത്തിലെ എംഎ‍ൽഎ മാരുടേയും മറ്റ് ജനപ്രതിനിധികളുടേയും, ജനങ്ങളുടെയാകെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകണം; അത് ലഭിക്കുന്നുമുണ്ട്. വികസന പദ്ധതികൾക്ക് ജനപക്ഷത്ത് നിൽക്കുന്ന ഒരു രാഷ്ട്രീയ ഉള്ളടക്കം ഉണ്ടാവുമെങ്കിലും കക്ഷിരാഷ്ട്രീയത്താൽ അതിനെ സങ്കുചിതമാക്കാൻ ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടു തന്നെയാവണം മുന്നണി ഭേദമന്യേ എന്റെ മണ്ഡലത്തിലെ എല്ലാ എംഎ‍ൽഎമാരിൽ നിന്നും അകമഴിഞ്ഞ സഹകരണം എനിക്ക് ലഭിക്കുന്നതും. യു.ഡി.എഫിലെ എംഎ‍ൽഎമാരുമായി നല്ല സൗഹൃദ ബന്ധം തന്നെ എനിക്കുണ്ട്. അങ്കമാലിയിൽ മാത്രം ഒരു ചെറിയ (വളരെ ചെറിയ) കല്ലുകടി ഉണ്ടായോ എന്ന സംശയവും അതിന്റെ കാരണങ്ങളുമാണ് മാദ്ധ്യമങ്ങളും ജനങ്ങളും ഉന്നയിച്ചത്. അത്തരം വിമർശനങ്ങൾ കൂടി ഉൾക്കൊണ്ട് സ്വയം തിരുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ നാം കൂടുതൽ പക്വതയാർജ്ജിക്കുക. പ്രിയപ്പെട്ട റോജി എം ജോൺ ഇക്കാര്യം ഇതേ സ്പിരിറ്റിൽ തന്നെ എടുക്കണം. ഇനി ഒരു സംഭാഷണമോ സംവാദമോ വേണമെന്നുണ്ടെങ്കിൽ അതുമാകാം.