തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ തല്ലിയത് ഫാസിസത്തിന്റെ സ്വഭാവികമായ പ്രതികരണവും അങ്ങേയറ്റം തെമ്മാടിത്തരവും ആണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? ആർഎസ്എസ് - സംഘപരിവാർ പ്രവർത്തകർ അസഹിഷ്ണുതയുടെ വക്താക്കൾ ആണ് എന്ന എല്ലാവർക്കും അറിയാവുന്ന സത്യം വീണ്ടും അടിവരയിടാൻ ? ഇതു കാരണമായി. അറിയപ്പെടുന്ന ഒരു കവിക്ക് പോലും തന്റെ അഭിപ്രായം തുറന്നു പറയാൻ കമ്മ്യുണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിൽ പോലും സാധിക്കുന്നില്ല എന്നതു അപകടകരമായ പ്രവണതയാണ്. യാതൊരു തര ന്യായീകരണവും അർഹിക്കാത്ത ശുദ്ധ തെമ്മാടിത്തരമാണ് കവിക്ക് നേരെയുണ്ടായ അക്രമണം. കവി പറഞ്ഞത് എന്തുമാവട്ടെ - തല്ല് അതിനൊരു പരിഹാരമല്ല.ഇക്കാര്യമാണ് ഇന്റസ്റ്റന്റ് റസ്‌പോൺസിന്റെ ഇന്നത്തെ വിഷയം

ഒരു ഗ്രന്ഥശാലയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ സമ്പൂർണ മതേതരവാദിയായ ശ്രീകുമാർ ചില വിശ്വാസങ്ങൾക്ക് നേരെ കടുത്ത വിമർശനം ഉന്നയിച്ചതാണ് കയ്യേറ്റ ശ്രമത്തിൽ കലാശിച്ചത്. ശ്രീകുമാറിന്റെ അഭിപ്രായത്തോട് വാസ്തവത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും എതിർപ്പുണ്ടായിരുന്നു. അയ്യപ്പൻ ജനിച്ചത് സ്വവർഗ രതിയിലൂടയാണ്, പത്മനാഭസ്വാമിയുടെ നാഭിയിലെ താമര വച്ചത് ബിജെപിക്കാരാണ്; ബ്രഹ്മാവിന്റെ തല ഫെവിക്കോളിന് ഒട്ടിച്ച് വച്ചിരിക്കുന്നതാണ്, എറണാകുളം ക്ഷേത്രം ഇടിച്ചുനിരത്തി കുഴിക്കക്കൂസ് പണിയണം തുടങ്ങിയ പരാമർശങ്ങൾ ഒക്കെ കുരീപ്പുഴ നടത്തി എന്നാണ് അക്രമത്തെ ന്യായീകരിക്കുന്നവർ പറയുന്നത്.