തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു മലയാളിയെ അയാളുടെ മകളുടെവിവാഹ നിശ്ചയത്തിന് തൊട്ടു മുമ്പ് പൊലീസ് സ്‌റ്റേഷനിൽ പിടിച്ചു കൊണ്ടു പോയി റിമാൻഡ് ചെയ്തു. വിഷയം മകളുടെ വിവാഹ നിശ്ചയത്തിന് വേണ്ടി വരന്റെ വീട്ടിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ച കാർ കെഎസ്ആർടിസിയുമായി ഉരസി എന്നതാണ്. വാനിന്റെ ചില്ലു തകർന്നു. ഇതോടെ പ്രശ്‌നം തുടങ്ങി. ബസിന്റെ ഡ്രൈവർ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച് ബസ് യാത്രക്കാരനായ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്‌റ്റേഷനിൽ വിളിച്ചതിനെ തുടർന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

മകളുടെ വിവാഹ നിശ്ചയമാണെന്നും ചടങ്ങ് മുടക്കരുതെന്നും അതിനു ശേഷം പൊലീസ് സ്‌റ്റേഷനിൽ എത്താമെന്നും ഹക്കീം എന്ന പിതാവ് അഭ്യർത്ഥിച്ചെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണർന്നില്ല. ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഹക്കീം, സഹോദരീ ഭർത്താവും വാഹനാപകടത്തിൽ കയ്യും കാലും തകർന്നയാളുമായ മാഹിൻ ജലാലുദീൻ, ബന്ധു നൗഫൽ എന്നിവരടക്കം അഞ്ചു പേരെ അഴിക്കുള്ളിൽ അടച്ചു. അറസ്റ്റ് ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാഹ നിശ്ചയമാണ് മുടക്കരുതെന്ന് കാലുപിടിച്ചു കരഞ്ഞ് പറഞ്ഞിട്ടും എസ്‌ഐ നിയാസ് കേട്ടില്ല.

തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോൾ 'നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതിൽ ഞാൻ എന്തിനാടാ വേദനിക്കുന്നത്?' എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു. ഇതിനിടെ വാൻ ഡ്രൈവറെ പൊലീസുകാർ പറഞ്ഞുവിട്ടു. രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. 20 വരെ റിമാൻഡ് ചെയ്തു.തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകിയിരുന്നു. ഗതാഗതക്കുരുക്കിൽപെട്ടുവെന്നു പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറി.

ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാൻ എസ്ഐ നിർദ്ദേശിച്ചു. ബലം പ്രയോഗിച്ച് അത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ഹക്കിമീന്റെ ജാമ്യം റദ്ദാക്കണമെന്നാണു നെടുമങ്ങാട് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയം കോടതിയിൽ വന്നപ്പോൾ ഇയാൾക്ക് ജാമ്യം കൊടുക്കരുത് എന്ന് പൊലീസ് റിപ്പോർട്ടും കൊടുത്തു. ഇതെന്തൊരു തോന്യവാസമാണ്. പിണറായി വിജയന്റെ പൊലീസ് എന്താണ് ഈ കാട്ടിക്കൂട്ടുന്നത്. പൊലീസിനെ ഇങ്ങനെ കയറൂരി വിടാൻ മാത്രമുള്ള എന്ത് തെറ്റാണ് കേരളീയ സമൂഹം ചെയ്തിരിക്കുന്നത്. ഈ സംഭവം മാത്രമല്ല ഒട്ടേറെ സംഭവങ്ങളിൽ പൊലീസ് സാധാരണക്കാരോട് ധാർഷ്ട്യം കാണിക്കുന്നു.