തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ രണ്ട് ജീവനുകളാണ് രാഷ്ട്രീയപ്പകയിൽ പൊലിഞ്ഞത്. ബിജെപിക്ക് ഒരു ബലിദാനിയെ ലഭിച്ചപ്പോൾ സിപിഎമ്മിന് ഒരു രക്തസാക്ഷിയെയു ലഭിച്ചു. രക്തസാക്ഷിയുടെ പേര് ബാബു എന്നും ബലിദാനിയുടെ പേര് ഷമേജ് എന്നുമാണ്. രണ്ട് പേരും ഇനി ഏറെ വൈകാതെ ദേശാഭിമാനിയുടെയും ജന്മഭൂമിയുടെയും ഒന്നാം പേജിൽ രക്തസാക്ഷികളുടെയും ബലിദാനികളുടെയും ലിസ്റ്റിൽ ഇടംപിടിക്കും. പൊതുവേ സമാധാനത്തിന്റെ വക്താക്കളും കാൽപ്പനികതയുടെ പ്രതീകവുമായ മയ്യഴിയിൽ ഈ രണ്ട് പേരുടെയും പേരിൽ രണ്ട് പാർട്ടികൾ ഇനിയും വളരും. ജീവിത സുരക്ഷിതമാക്കാൻ വേണ്ടി നിൽക്കുന്നവർ ഏതെങ്കിലും ഒരു ചേരിക്കൊപ്പം അടിയുറപ്പിച്ചു നിൽക്കും. അതുവഴി അധികാരത്തിലേക്കുള്ള ഓട്ടത്തിൽ രണ്ട് പാർട്ടികളും ഒരു ചുവടുകൂടി വെക്കുന്നു.

ഇവിടെ നഷ്ടം സംഭവിച്ചിരിക്കുന്നത് ആ മരിച്ചു പോയ രണ്ട് പേരുടെയും കുടുംബങ്ങൾക്ക് മാത്രമാണ്. അവരുടെ വിധവകൾക്കും മക്കൾക്കും മാത്രമാണ്, മക്കളെ നൊന്തുപെറ്റ അമ്മമാർക്കും മാത്രം. മകൻ വലുതായി കുടുംബത്തെ നോക്കുമ്പോൾ ആ തണലിൽ ജീവിക്കാമെന്ന് കരുതിയ അച്ഛന് മാത്രമാണ് നഷ്ടം. സ്വന്തം കൂടപ്പിറപ്പിനൊപ്പം ഓണമുണ്ണാനും തെയ്യം കാണാനും ആഗ്രഹിച്ച സഹോദരങ്ങൾക്കാണ് നഷ്ടം. സാധുക്കളായ അവർക്ക് അവരുടെ ജീവിതം നഷ്ടമാകുമ്പോൾ നേടുന്നതൊക്കെ അവരുടെ നോതാക്കൾക്കും പാർട്ടിയും മാത്രം. രണ്ട് പാർട്ടികളും കൂടുതൽ ബലപ്പെടുകയാണ്, രണ്ട് പാർട്ടികളും കൂടുതൽ ദൃഢപ്പെടുകയാണ്, രണ്ട് കൂട്ടരും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ വിഷയം തെരഞ്ഞെടുക്കുകയാണ്. ശരിക്കും നാണം തോന്നുന്നു..!

പതിനേഴ് വർഷത്തിനിടെ സിപിഎമ്മും ആർഎസ്എസും ചേർന്ന് കൊന്നൊടുക്കിയത് 172 പേരെയാണ്. ഇത്രയും പേരുടെയും പടം വെച്ചു കൊണ്ട് ഇടക്കിടെ രണ്ട് പാർട്ടികളുടെയും ജിഹ്വയായ മാധ്യമങ്ങൾ ഒന്നാം പേജിൽ സപ്ലിമെന്റ് അടിക്കുന്നു എന്നതിന് അപ്പുറം അവരുടെ കുടുംബത്തിന് പട്ടിണിമാറ്റാൻ എന്തെങ്കിലും കൊടുക്കുന്നു എന്നതിന് അപ്പുറം ആ കുടുംബങ്ങൾക്ക് കണ്ണീരും ഭയവും മാത്രമാണ് ബാക്കി. 172 കൊലപാതകങ്ങളും ആസൂത്രണം ചെയ്ത രാഷ്ട്രീയ നേതാക്കളുടെ മക്കൾ കണ്ണൂർ ജില്ലക്ക് പുറത്ത് സുഖജീവിതം നയിക്കുകയാണ്. ഇവരിൽ ചിലർ വിദേശത്ത് പോയിം എംബിഎയും എംഡിയും പഠിച്ചിരിക്കുന്നു. മറ്റു ചിലർ അമൃത ആശുപത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലൂടെ ഉന്നത ബിരുദം പാസായിരിക്കുന്നു. മറ്റു ചിലർ മുതലാളിമാരായ രവി പിള്ളയുടെയും യൂസഫലിയുടെയും സ്ഥാപനങ്ങളിൽ ഉന്നത ജോലി നോക്കുന്നു. മറ്റു ചിലർ സ്വന്തമായി എന്തൊക്കെയോ ജോലി ചെയ്ത് ആഡംബര കാറുകളിൽ കറങ്ങി നടക്കുന്നു. അവർക്കൊന്നും ജീവനിൽ യാതൊരു ഭീഷണിയില്ല.