തിരുവനന്തപുരം: പഴയകാലത്തെയും പുതിയകാലത്തെയും വാർത്താശേഖരണത്തിലും വാർത്താവിന്യാസത്തിലും വാർത്താ വിശ്വാസ്യതയിലും വന്ന മാറ്റം കൗതുകകരമാണ്.പണ്ടൊക്കെ പത്രത്തിൽ ഒരു വാർത്ത വരികയെന്ന് പറഞ്ഞാൽ അത് നൂറ് ശതമാനം ശരിയായിരുന്നു.ഒരു സംഭവം അതിന്റെ പല മാനങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പ് വരുത്തി മാത്രമാണ് പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഈ വിശ്വാസ്യത കൈമുതലായതുകൊണ്ട് പത്രങ്ങളിൽ വരുന്ന വാർത്തയുടെ പുറത്ത് നടപടിയുണ്ടാകുമായിരുന്നു.പ്രാദേശിക പേജുകളിൽ വരുന്ന പരാതികൾക്ക് പോലും പിരഹാരമുണ്ടായിരുന്നു.അക്കാലം മാറി വാർത്തയുടെ സമീപന രീതി മാറിയതോടെ എന്തും വാർത്തയാവുന്ന കാലം വന്നു.

ചാനലുകളാണ് ഇത്തരം വാർത്താസംസ്‌കാരത്തിന് തുടക്കമിട്ടത്. ഒരുദിവസം തുടങ്ങുമ്പോൾ തന്നെ വാർത്ത സൃഷ്ടിക്കേണ്ട ബാധ്യത ചാനലുകൾക്കുണ്ടായതാണ് ഈ മാറ്റത്തിന് കാരണം.ആരുടെയെങ്കിലും ബൈറ്റ് എടുത്ത് റിപ്പോർട്ടർമാർ വാർത്ത സൃഷ്ടിക്കുന്ന സ്ഥിതി വന്നു.അങ്ങനെ ഒട്ടും പ്രസക്തമല്ലാത്ത വിഷയങ്ങൾ പോലും വാർത്തയായി മാറി.സോഷ്യൽ മീഡിയ ചാനലുകളേക്കാൾ വലുതായപ്പോഴാകട്ടെ ഒരു സാധാരണക്കാരൻ മുഖം കോട്ടി ചിരിക്കുന്നത് പോലും വൈറലാകുന്ന വിചിത്രസാഹചര്യവും വന്നു.എന്തും വാർത്തയാണ്..എന്തും ചർച്ചയാണ്.ഒരു എഫ്‌ഐആർ ഇട്ടാൽ പോലും ഏതു വലിയവനെയും താറടിക്കാൻ കഴിയുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഉടലെടുത്തു.അഡാർ ലവ് എന്ന സിനിമയിലെ ഗാനരംഗവും, കണ്ണിറുക്കുന്ന പെൺകുട്ടിയും വൈറലാവുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തതാണ് ഇൻസ്റ്റന്റ് റസ്‌പോൺസിന്റെ ചർച്ചയ്ക്ക് വിഷയമാകാൻ കാരണം.