ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജൂലായ് 18 മുതൽ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ജൂലൈ 23 വരെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തും ശക്തിയേറിയ മഴ ലഭിക്കും

ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞതു മുതൽ അതിതീവ്രതയുള്ളതയുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഈ സമയത്ത് പുറത്തുനിൽക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ജീവാപായം വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി. പറയുന്നു.

ജൂലായ് 18 മുതൽ 21 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖല( ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്)യിലും വടക്കുപടിഞ്ഞാറൻ ഇന്ത്യ(പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, യു.പി., വടക്കൻ മധ്യപ്രദേശ്) എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അതിനു ശേഷം മേഖലയിൽ മഴയുടെ ശക്തി കുറയും.

ജൂലായ് 18, 19 തീയതികളിൽ ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 19-ന് ഉത്തർ പ്രദേശിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തും ഒറ്റപ്പെട്ട കനത്തമഴ പെയ്യാനിടയുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രത കുറഞ്ഞതു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്തും സമീപ പ്രദേശങ്ങളിലും അടുത്ത 5-6 ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു.