ന്യൂഡൽഹി: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. വധശിക്ഷ താൽക്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് കുൽഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. കുൽഭൂഷൺ സുധീർയാദവ് റോ ഏജന്റാണെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. 2016 മാർച്ച് 3ന് ബലൂചിസ്താനിൽനിന്ന് അറസ്റ്റ് ചെയ്ത കുൽഭൂഷൺ പാക്കിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഢാലോചന നടത്തിയതിനുമാണ് ശിക്ഷ ഏറ്റുവാങ്ങുന്നതെന്നുമാണ് പാക്കിസ്ഥാൻ കുറ്റപ്പെടുത്തുന്നു.

ഇത്തരത്തിൽ കുൽഭൂഷൺ യാദവിനു മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് പാക്കിസ്ഥാന്റെ ന്യായീകരണം. അതേസമയം കുൽഭൂഷണെതിരെ വിശ്വസനീയമായ യാതൊരു തെളിവുകളും പാക്കിസ്ഥാന്റെ പക്കൽ ഇല്ലെന്നാണ് ഇന്ത്യ പറയുന്നത്. വിധി നടപ്പിലാക്കാൻ എടുത്ത നടപടിക്രമങ്ങൾ അഹാസ്യമാണ്. കുൽഭൂഷണെ വിചാരണ ചെയ്യുന്നുണ്ടെന്ന് പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിവരം അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നും ഇന്ത്യ പറയുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും ശിക്ഷ നടപ്പാക്കിയാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകൾ റദ്ദാക്കിയും പാക് പൗരന്മാർക്ക് വിസനിയന്ത്രണം ഏർപ്പെടുത്തിയും അന്താരാഷ്ട്ര ഏജൻസികൾ വഴിയും ഇന്ത്യ സമ്മർദം ശക്തമാക്കി. ഈ സാഹചര്യത്തിൽ വധശിക്ഷയെ ന്യായീകരിക്കുന്ന തെളിവുകൾ ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറുന്നതെന്ന് പാക് മാധ്യമങ്ങൾ വെളിപ്പെടുത്തി.

ഈ രേഖകൾ വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാർക്കും കൈമാറുമെന്നും അറിയിച്ചു. കറാച്ചി, ബലൂചിസ്താൻ എന്നിവിടങ്ങളിൽ നടത്തിയ വിധ്വംസകപ്രവർത്തനങ്ങൾ ഏറ്റുപറഞ്ഞ് കോടതിയിൽ നൽകിയ മൊഴിയുടെ വീഡിയോ പകർപ്പാണ് പുതിയ തെളിവുകളിൽ ഒന്ന്. ജാധവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലുകളുടെയും അറസ്റ്റിന്റെയും വിവരമാണ് മറ്റൊന്ന്. കോടതി നടപടികളുടെ രേഖകളും ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറുമെന്നും വ്യക്തമാക്കി. ഇതിനിടെയിലാണ് പാക്കിസ്ഥാന് തരിച്ചടിയായി രാജ്യാന്തര കോടതിയുടെ ഉത്തരവ് എത്തുന്നത്.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യാന്തര കോടതിയിലെ നടപടികളെ കൃത്യമായി തന്നെ വിലിയിരുത്തിയിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവർത്തനം നടത്തുന്നതിനായി ഹുസൈൻ മുബാറക് പട്ടേൽ എന്ന പേരു സ്വീകരിച്ചതായി മജിസ്‌ട്രേട്ടിനു മുൻപിൽ കുൽഭൂഷൺ ജാദവ് കുറ്റസമ്മതം നടത്തുന്ന വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിനു ജാദവുമായി ബന്ധമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുൽഭൂഷൺ ജാദവ് ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി 2003 വരെ പ്രവർത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തുകയായിരുന്നു. 2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു. ജാദവിനെ കാണാൻ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്നു 13 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായില്ല. ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ അമ്മയും അനുമതി തേടിയിരുന്നു. നിയമപരമായ സഹായം നൽകാനും അവർ ഒരുക്കമായിരുന്നില്ല.

നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവൻഷന്റെ ഹീനമായ ലംഘനമാണു പാക്കിസ്ഥാനിന്റേതെന്നു രാജ്യാന്തര കോടതിയിലെ ഹർജിയിൽ ഇന്ത്യ സൂചിപ്പിച്ചിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്. പാക്കിസ്ഥാന് പുറത്തുവിട്ട കുറ്റസമ്മത വീഡിയോയിൽ ജാധവിനെ ഇന്ത്യൻ നേവി ഓഫീസർ ആണെന്നാണ് പരിചയപ്പെടുത്തുന്നത്. ജാധവ് ഇന്ത്യൻ നേവിയിൽ ജോലി ചെയ്തിരുന്ന ആളാണെന്ന് ഇന്ത്യ സമ്മതിച്ചെങ്കിലും അദ്ദേഹം റോ ഏജന്റ് ആണെന്നത് നിഷേധിച്ചു. നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൺ സേവന കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സേനയിൽ നിന്നു പിരിഞ്ഞ് ബിസിനസുകാരനായി മാറുകയായിരുന്നു.