പാല: കേരളത്തിലെ ഏറ്റവും പ്രബലമായ പ്രസ്ഥാനമാണ് കത്തോലിക്കാ സഭയുടേത്. സഭയ്ക്കുള്ളിൽ നിന്നും പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയർന്നു പൊങ്ങിയിട്ടുണ്ട്. തിരുവസ്ത്രം ധരിച്ചവരുടെ ഒറ്റപ്പെട്ട കലഹങ്ങളായിരുന്നു ഇത്. ചില കന്യാസ്ത്രീമാരും വൈദികന്മാരും സഭ വിട്ട് അവിടുത്തെ കൊള്ളരുതായ്മകൾ തുറന്നു പറഞ്ഞു. ഇങ്ങനെ സഭയ്ക്കുള്ളിൽ പ്രശ്‌നങ്ങൾ ഉയർത്തക്കാട്ടിയപ്പോൾ മോഷണ കേസിൽ പ്രതിയാക്കുകയും ബാലികാ പീഡനത്തിന് കേസെടുക്കുകയും ചെയ്ത വാർത്ത ഇന്ന് പുറത്തു വന്നിരുന്നു. ഇതോടെ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കാൻ ഒരുങ്ങിയാണ് പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ രംഗത്തെത്തിയത്. സഭ വിടാനുള്ള തീരുമാനത്തിന് പിന്നിൽ സഭയിൽ നിന്നും തന്നെയുണ്ടായ ക്രൂരതകളാണെന്നും സിസ്റ്റർ മേരി വ്യക്തമാക്കി. പലവിധത്തിൽ സഭ തന്നെ ദ്രോഹിച്ചെന്നും സിസ്റ്റർ മേരി സെബാസ്റ്റ്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു...

പഠനകാലത്ത് വൈദീകനുമായി പ്രണയത്തിലായെന്ന തെറ്റിദ്ധാരണയാണ് തനിക്കെതിരെയുള്ള പ്രൊവിൻഷ്യൽ നേതൃത്വത്തിന്റെ പ്രതികാര നടപടികൾക്കു കാരണമെന്നും ഇക്കാര്യത്തിൽ നിരപരാധിയായ തന്നെ മേലധികാരികൾ തന്ത്രപരമായി മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചെന്നും സിസ്റ്റർ മേരി സെബാസ്റ്റ്യൻ. പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ കൊഴുവനാൽ സെന്റ് ജോൺ നെഫുംസ്യാൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക കൂടിയാണ് പാലാ ബിഷപ്പായിരുന്ന ജോസഫ് പള്ളിക്കാപറമ്പിലിൽ നിന്നും തിരുവസ്ത്രം സ്വീകരിച്ച് ആരംഭിച്ച സന്യാസ ജീവിതം 21 വർഷം പിന്നിടുകയാണെന്നും ഇതിനിടയിൽ കന്യാസ്ത്രീ സമൂഹത്തിൽ നടക്കുന്ന നിരവധി കൊള്ളരുതായ്മക്ക് മനസ്സില്ലാ മനസ്സോടെ കൂട്ടുനിൽക്കേണ്ടി വന്നിട്ടുണ്ടെന്നും സിസ്റ്റർ മേരി പറഞ്ഞു. സംഭവബഹുലമായ തന്റെ സന്യാസി ജീവിതത്തേക്കുറിച്ച് സിസ്റ്റർ മേരി മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:

1995 ഏപ്രിൽ 29-നാണ് ഞാൻ സഭയിൽ അംഗമാവുന്നത്. മൂന്നുവർഷക്കാലം കാര്യമായ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി 1998-ൽ രാജഗിരിയിൽ എം എസ് ഡബ്ല്യൂ കോഴ്‌സിന് ചേർന്നതോടെയാണ് തിരുവസ്ത്രത്തിനുള്ളിലെ ദുരിത ജീവിതത്തിന്റെ തുടക്കം. ഇവിടെത്തെ പഠനത്തിനിടയിൽ ഫാദർ ജോയി എന്നൊരാളുമായി എനിക്ക് അടുപ്പമുണ്ടെന്നാരോ പ്രചരിപ്പിച്ചു. ഇത് ചെവിയിലെത്തിയപ്പോൾ പ്രൊവിൻഷ്യൽ അധികൃതർ ഒരുവാക്കുപോലും ചോദിക്കാതെ എന്നെ നാടുകടത്തി. കോതമംഗലത്തിനടുത്ത് നാടുകാണിയെന്ന ഉൾഗ്രാമത്തിലെ മഠത്തിൽ പുറത്തിങ്ങാൻ സ്വാതന്ത്ര്യമില്ലാതെ 20 ദിവസത്തോളം പാർപ്പിച്ചതായിരുന്നു ഇക്കാര്യത്തിൽ ആദ്യശിക്ഷ.

പിന്നീട് ഒരോ കാരണങ്ങളുടെ പേരിൽ ഫീൽഡ് പ്രവർത്തനങ്ങൾ വിലക്കുകയും ദൂരസ്ഥലങ്ങളിലെ ആശ്രമങ്ങളിൽ മാറ്റി മാറ്റി താമസിപ്പിക്കുകയും ചെയ്യുന്നത് പതിവായി. മേലധികാരികൾക്ക് പിടിക്കാത്ത കന്യസ്ത്രീകളെ മനോരോഗികളായി ചിത്രീകരിച്ച് ഭാവിജീവിതം തകർക്കുന്ന ക്രൂരമായ രീതി മഠങ്ങളിൽ വ്യാപകമാണ്. ഇത്തരത്തിൽ എന്റെ നേരെയും നീക്കമുണ്ടായി. മനോരോഗ ചികിത്സകനെ കണ്ട് ചികത്സതേടണമെന്നുള്ള അസിസ്റ്റന്റ് പ്രോവിൻഷാളമ്മയുടെ നിർദ്ദേശം തള്ളിയത് മഠം അധികൃതർക്ക് എന്നോടുള്ള പക ഇരട്ടിയാക്കി. സഭയിലെ വൈദീകർ വഴിയും മറ്റ് കന്യാസ്ത്രീകൾ വഴിയും ഇക്കാര്യത്തിൽ സമ്മർദ്ദം ചെലത്തിയെങ്കിലും ഞാൻ വഴങ്ങിയില്ല. എങ്കിലും ഇവർ ഞാനറിയാതെ തന്ത്രത്തിൽ എന്നേ ഭ്രാന്തിനുള്ള മരുന്ന കഴിപ്പിച്ചതായി ആത്മീയ ഗുരുവായ ജെയിംസ് പാലക്കൻ പറഞ്ഞ് ഞാൻ അറിഞ്ഞു.

മഠത്തിലെ സിസ്റ്റർമാർ സാധാരണ ചികത്സ തേടുന്നത് രൂപതയുടെ പാല കാർമ്മൽ ആശുപത്രിയിലാണ്. ഇവിടെ മറ്റ് അസുഖങ്ങളുടെ ചികിത്സക്കെത്തിയ അവസരത്തിൽ മഠം അധികൃതർ ഡോക്ടർമാരെ സ്വാധീനിച്ച് മാനസീകരോഗത്തിനുള്ള മരുന്നും നൽകിയിരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അന്തിനാട് ശാന്തിനിലയം സ്‌പെഷ്യൽ സ്‌കൂളിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. ഈയവസരത്തിൽ മഠത്തിലുണ്ടായിരുന്ന ജോലിക്കാരല്ലാത്ത ഏതാനും സിസ്റ്റർമാരെ സ്റ്റാഫ് ലിസ്റ്റിൽപ്പെടുത്തി സർക്കാരിൽ നിന്നും ഗ്രാന്റ് തട്ടിയെടുത്തിരുന്നു.വീട്ടിലായിരുന്നപ്പോൾ അദ്ധ്വാനിച്ച് നേടിയിരുന്ന പണംകൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചിരുന്നതെന്നും ഇവിടെവന്നപ്പോൾ കള്ളത്തരത്തിന്റെ അപ്പം ഭക്ഷിക്കേണ്ട ഗതികേടുവന്നതിൽ ലജ്ജിക്കുന്നതായും ഇതേക്കുറിച്ച് ഞാൻ പൊവിൻഷ്യാൽ മേധാവികളോട് പ്രതികരിച്ചിരുന്നു.

ഇതുകൂടിയായപ്പോൾ പ്രൊവിൻഷ്യാൽ അധികൃതരുടെ മാസീക പീഡനം സഹിക്കാവുന്നതിലപ്പുറം വളർന്നു. തുടർന്നാണ് കാനോൺ നിയമപ്രകാരം ബഹിർവാസത്തിന് അനുമതി തേടി സഭാതേതൃത്വത്തെ സമീപിച്ചത്. മൂന്നുവർഷം അൽമായ വേഷത്തിൽ പുറത്തു ജീവിക്കുകയും പിന്നീട് മടങ്ങി വന്ന് സന്യാസി ജീവിത തുടരുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നതാണ് ബഹിർവാസം സംബന്ധിച്ച സഭാനിയമം. സ്‌കൂളിൽ പഠിപ്പിക്കുവാൻ നൽകിയ അപേക്ഷ അംഗീകരിച്ചതിനാൽ ഈ അപേക്ഷ അംഗീകരിക്കാനാവില്ലന്നായിരുന്നു പ്രൊവിൻഷ്യൽ അധികൃതരുടെ നിലപാട്.

ഇതേത്തുടർന്ന് ഞാൻ നിയമ നടപടികളുമായി മുന്നോട്ട് പോയി. പ്രൊവിൻഷ്യൽ നേതൃത്വത്തിന്റെ നടപടിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ശിഷ്ട ജീവിതത്തിനായി 30 ലക്ഷം രൂപ അനുവദിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഇത്രനാളും ദൈവവഴിയിൽ നടന്ന എന്നെ മോഷണക്കേസിൽ അകത്താക്കാൻ ഉന്നതർ ചരടുവലികൾ നടന്നത്. പാല പൊലീസിന് സത്യാവസ്ഥ ബോദ്ധ്യമായതോടെ ഈ കളിയും പൊളിഞ്ഞു. പിന്നെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി പൊലീസും സഭയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയും രംഗത്തെത്തി. 30ലക്ഷം എന്ന നിലപാടിൽ നിന്നും ഞാൻ വിട്ടുവീഴ്ചക്ക് തയ്യാറായി. 20 ലക്ഷം തന്നാലും നിയമനടപടികൾ അവസാനിപ്പിക്കാൻ ഒരുക്കമാണെന്ന് ഞാൻ ഒത്തുതീർപ്പ് ചർച്ചയിൽ വ്യക്തമാക്കി.

സഭയിൽ നിന്നും വിട്ടുപോകാൻ സമ്മതിച്ച് അപേക്ഷ നൽകിയാലെ തുകകൈമാറു എന്ന വ്യവസ്ഥ പ്രൊവിൻഷ്യാൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ഇത് ഞാൻ അംഗീകരിക്കുകയും ചെയ്തു. പിന്നീടാണ് ഇവരുടെ യഥാർത്ഥ മുഖം വെളിച്ചത്തായത്. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ നിന്നും പിന്നോക്കം പോയ മഠം അധികൃതർ ഇക്കാര്യത്തിൽ കേസ്സുനടത്തി പണം വാങ്ങാനാണ് എന്നോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇനി ഞാൻ എന്റെ വഴിക്ക്. ആത്മീയ ജീവിതത്തിന്റെ അന്തസത്ത നശിപ്പിക്കുന്ന സഭയ്ക്കുള്ളിലെ ക്ഷുദ്രശക്തികൾക്ക് എതിരെയാണ് ഇനി എന്റെ പോരാട്ടം. ആരൊക്കെ കൈവിട്ടാലും ഇക്കാര്യത്തിൽ ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്ക് കൂട്ടിനുണ്ടാവും തീർച്ച. സിസ്റ്റർ മേരിയുടെ വാക്കുകളിൽ വിശ്വാസത്തിന്റെ പത്തരമാറ്റ് തിളക്കം.