തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണപക്ഷത്ത് ആയാലും പ്രതിപക്ഷത്ത് ആയാലും തല ഉയർത്തി നിൽക്കുന്ന നേതാവാണ് ശശി തരൂർ. തിരുവനന്തപുരത്തു നിന്നുള്ള എംപിയായി ദേശീയ രാഷ്ട്രീയത്തിൽ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാന കോൺഗ്രസിലെയും ഏറ്റവും ജനപിന്തുണയുള്ള നേതാവാണ്. 15 വർഷം മുമ്പ് തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയ തരൂർ തലത്ഥാന വാസികളുടെയും പ്രിയപ്പെട്ട എംപിയായി മാറിയിട്ടുണ്ട്. ബിജെപിയിലെ തലമുതിർന്ന നേതാവായ ഒ രാജഗോപാൽ പരിശ്രമിച്ചിട്ടു പോലും തരൂരിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ തരൂർ തന്നെ തിരുവനന്തപുരത്തു നിന്നും വിജയിച്ചു കയറുമെന്ന് രാജഗോപാലും പ്രസ്താവന നടത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കുറി രാഷ്ട്രീയ മത്സരം മുറുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തലസ്ഥാന മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത്. ഇതോടെ മത്സരം കുറച്ചൊന്ന് മുറുകിയിട്ടുണ്ട്. പ്രചരണ രംഗത്ത് ഇഞ്ചോടിഞ്ചാണ് സ്ഥാനാർത്ഥികൾ. ഇടതു മുന്നണിയിൽ നിന്നും സിപിഐ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രനും മത്സരിക്കുന്നു. ഇതോടെ ത്രികോണ മത്സരമാണ് തലസ്ഥാനത്ത്. രാജീവ് ചന്ദ്രശേഖർ വിജയിച്ചാൽ കേന്ദ്രമന്ത്രിയെന്ന് പ്രചരണം ശക്തമാക്കി കൊണ്ടാണ് ബിജെപി വോട്ടു ചോദിക്കുന്നത്. എന്നാൽ മോദി സർക്കാറിന്റെ ഭരണത്തിൽ മന്ത്രിമാർക്കും മന്ത്രാലയങ്ങൾക്കും പ്രസക്തി ഇല്ലെന്നാണ് തരൂർ പറയുന്ന മറുപടി. ഇതടക്കം തിരുവനന്തപുരത്തുകാർ വീണ്ടും തനിക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് വ്യക്തമാക്കുയാണ് തരൂർ.

ഇത് മോദിയുടെ അവസാന ഭരണമാണെന്നാണ് ശശി തരൂർ പറയുന്നത്. ബിജെപിയും പ്രധാനമന്ത്രിയും അവകാശപ്പെടുന്നത് 400 സീറ്റുകൾ പോയിട്ട് 270 സീറ്റുകൾ പോലും ലഭിക്കില്ലെന്ന് തരൂർ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയുമെല്ലാം ജനാധിപത്യ സ്വഭാവത്തിൽ നിന്നു വ്യതിചലിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൽ വിദേശ രാജ്യങ്ങൾ പോലും ആശങ്ക രേഖപ്പെടുത്തിയ നിലയിൽ എത്തിച്ചത് കേന്ദ്രസർക്കാറിന്റെ വീഴ്‌ച്ചയാണെന്നും ശശി തരൂർ മറുനാടനോട് വ്യക്തമാക്കി. തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാൽ, അത്തരമൊരു അവസരം മോദി സർക്കാർ ഉണ്ടാക്കി കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇക്കുറി ത്രികോണ മത്സരം തിരുവനന്തപുരത്ത് മാത്രമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. തൃശ്ശൂരിൽ ബിജെപിക്ക സാധ്യതയുണ്ടെന്ന് പറയുമെങ്കിലും സുരേഷ് ഗോപി പിന്നോട്ടാണ് എന്നാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ആത്മാവിനെ ബിജെപി നഷ്ടപ്പെടുത്തി തുടങ്ങിയെന്നും അതിനെ വീണ്ടെടുക്കാനാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. തരൂരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്...


നാലാം തവണ മത്സരിക്കുന്ന തരൂർ വോട്ടർമാരോട് പുതുതായി പറയുന്നത് എന്താണ്?

ഇക്കുറി വോട്ടമാരോട് പ്രധാനമായും പറയുന്നത് ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാൻ കോൺഗ്രസിന് വോട്ട് എന്നത്. ബിജെപി ഭരണത്തിൽ ഭാരതത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു തുടങ്ങി. ബിജെപിക്ക് കിട്ടാവുന്ന പരമാവധി സീറ്റുകൾ 2019ൽ കിട്ടിക്കഴിഞ്ഞു. ഇനി ബിജെപിക്ക് അത്രയും സീറ്റുകൾ കിട്ടുകയില്ല. നാലാം തവണ മത്സരിക്കുന്നത് തിരുവനന്തപുരത്തിന് വേണ്ടി മാത്രമല്ല, ഭാരതത്തിന് വേണ്ടി കൂടിയാണ്. ഉത്തരേന്ത്യയിൽ അടക്കം ജനാധിപത്യ വിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നു. മതന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന അവസ്ഥുണ്ട്. രാഷ്ട്രീയ എതിരാളിഖലെ ഇഡിയെ പോലുള്ള ഏജൻസികളെ ഉപയോഗിച്ചു നേരിടുന്നു. ഇങ്ങനെ പലവിധത്തിലും ജനാധിപത്യത്തിന് വെല്ലുവിളി നിറഞ്ഞ കാര്യങ്ങളാണ് നടക്കുന്നത്.

അരവിന്ദ് കെജ്രിവാളിനെ പോലെ പ്രതിപക്ഷ നിരയിലെ പ്രമുഖനെ അറസ്റ്റു ചെയ്തു. കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കൈയും കാലും കെട്ടിയിട്ടാണ് ആക്രമിക്കുന്നത്. ഇത് ജനാധിപത്യമാണോ എന്ന് വിദേശരാജ്യങ്ങൾ പോലും ചോദിച്ചു തുങ്ങി. ഈ സ്ഥിതിയിൽ നിന്നും ഭാരതത്തെ സംരക്ഷിക്കണം. അതിന് ഡൽഹിയിൽ ഭരണമാറ്റം അനിവാര്യമാണ്. ജനാധിപത്യം ഉണ്ടായിരിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം. ആൾക്കാർ നിർബന്ധിച്ചതു കൊണ്ടാണ് താൻ മത്സരിക്കുന്നത്. എഴുത്തും പ്രഭാഷണവും മാത്രവും പോലാ എന്നതു കൊണ്ടാണ് തലസ്ഥാനത്ത് ഇക്കുറി വീണ്ടും മത്സരിക്കാൻ ഇറങ്ങുന്നത്.

ബിജെപിയുടെ 400 സീറ്റ് അവകാശവാദവും കോൺഗ്രസിന്റെ പ്രതീക്ഷകളും

ദേശീയ രാഷ്ട്രീയത്തിൽ മോദിവൽക്കണം ചെറുക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ബിജെപിക്ക് കിട്ടാവുന്ന സീറ്റുകളിൽ പരാമാവധി സീറ്റുകൾ കഴിഞ്ഞ തവണ കിട്ടി. 2019ൽ ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം മുഴുവൻ സീറ്റുകളും ബിജെപിക്കാണ്. ഇനി ഇവിടങ്ങളിൽ സീറ്റുകൾ കൂടാൻ ഇല്ല. ഇക്കുറി ഗുജറാത്ത് ഒഴികെ എല്ലായിടത്തും ബിജെപിക്ക് സീറ്റുകൾ കുറയും. കർണാടകിയിൽ കഴിഞ്ഞ തവണം ഒരു സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് 14 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേകളിൽ നിന്നും വ്യക്തമാകുന്നത്. ഹിന്ദി മേഖലയിലും കോൺഗ്രസിന് സീറ്റുകൾ കിട്ടും. 52 സീറ്റുകളിൽ നിന്നും നൂറ് സീറ്റുകൾ വരെ ലഭ്യമായാൽ അത് കോൺഗ്രസിന് നേട്ടമായി മാറും.

370 സീറ്റുകൾ ലഭിക്കുമെന്ന് അവകാശപ്പെടുന്ന ബിജെപി എൻഡിഎ വിപുലപ്പെടുത്താൻ നെട്ടോട്ടമോടുകയാണ് ഇപ്പോൾ. പഞ്ചാബിൽ അകാലിദലുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു, അത് നടന്നില്ല. നവീൻ പട്‌നായിക്കിനന്റെയും ചന്ദ്രബാബു നായിഡുവിനെയും ഒപ്പം നിർത്താൻ ശ്രമിക്കുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് അവർക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്നത്. കെജ്രിവാളിന്റെ അറസ്റ്റും ഈ ഭീതിയെ തുടർന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യാ മുന്നണി അധികാരം പിടിക്കും. ബിജെപിയുടെ അവസ്ഥ മോശമാണ്. ചെറുപാർട്ടികൾക്ക് താൽപ്പര്യം കോൺഗ്രസിനൊപ്പം നിൽക്കാനാണ് ബിജെപി അധികാരം ഉപയോഗിച്ചു വരുതിയിൽ നിർത്താനും ചെറുപാർട്ടികളെ തകർക്കാനുമാണ് ശ്രമിക്കാറ്. അതുകൊണ്ട് ആരും ബിജെപിക്ക് അവസരം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ഉത്തർപ്രദേശിൽ അടക്കം ബിജെപിക്ക് സീറ്റുകൾ കുറയും. എസ്‌പി കോൺഗ്രസിന് ഒപ്പമാണ്. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്നാൽ ഭരണം മാറും. മമത ബാനർജി അടക്കമുള്ളവർ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കോൺഗ്രസിനൊപ്പം തന്നെയാകും ചേരുക. അതുകൊ ഇന്ത്യാ മുന്നണിയുടെ സാധ്യതകൾ സജീവമാണ്.

സംസ്ഥാനങ്ങളിലെ മുന്നണി സമവാക്യങ്ങൾ

ഇന്ത്യാ മുന്നണി സംവിധാനം എല്ലാം സംസ്ഥാനങ്ങളിലും നടപ്പിലാകാതെ പോയത് വ്യത്യസ്ത രാഷ്ട്രീയ ചരിത്രം ഉള്ളതു കൊണ്ടാണ്. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ചരിത്രം വേറെയാണ്. അതായത് കേരളത്തിലെയും തമിഴ്‌നാട്ടിലേക്കും വ്യത്യസ്ത ചിത്രമാണ്. കേരളത്തിൽ കോൺഗ്രസും ്‌വ്യത്യസ്തചേരിയാലാണ്. എന്നാൽ, തമിഴ്‌നാട്ടിൽ എത്തിയാൽ ചിത്രം മാറി. ബംഗാളിൽ മമത ബാനർജിക്ക് സിപിഎമ്മിനെ തീരെ അംഗീകരിക്കാൻ സാധിക്കില്ല. സിപിഎം ആക്രമണ രാഷ്ട്രീയം സജീവമായിരുന്ന കാലത്തെ വിദ്യാർത്ഥി നേതാവായിരുന്നു മമത. അവർ അതു കണ്ടു വളർന്നതാണ്. വൈസ് ചാൻസലറെ കുത്തികൊന്നുസംഭവം പോലും അന്നത്തെ സിപിഎം ഭരണത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മമതയ്ക്ക് സിപിഎമ്മുമായി കൂട്ടുകൂടാൻ സാധിക്കാതെ പോയത്. കോൺഗ്രസിനോട് മമതയ്ക്ക് യോജിപ്പ് കുറവില്ല. മുൻപ് മമത യുപിഎ സർക്കാറിൽ കേന്ദ്രമന്ത്രിയായിരുന്നു എന്നോർക്കണം.

ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലിനെ ചെറുകകാൻ കോൺഗ്രസിന് സാധിക്കുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റ് അടക്കം ബിജെപിക്ക് തിരിച്ചടിയായി വരും. ഇപ്പോൾ ഭയത്താൽ പ്രതികരിക്കാതിരിക്കുന്നവർ സമയം വരുമ്പോൾ പ്രതികരിക്കും. അത് വോട്ട് ചെയ്താകും പ്രതികരിക്കുക. ആരാണ് ഭയം നിറഞ്ഞ് ജീവിക്കാൻ ആഗ്രഹിക്കുക? അതിന് ആരും തയ്യാറല്ല. ഇപ്പോൾ ഫോണിൽ സംസാരിക്കാൻ ആർക്കും ധൈര്യമില്ലാത്ത അവസ്ഥയാണ്. പെഗസ്സസ് അടക്കം ഉപയോഗിച്ചു ഫോൺ ചോർത്തൽ നടക്കുന്നു. ഇന്ത്യയെ ഭയം നിറഞ്ഞൊരു രാജ്യമായി കാണാൻ ആരും ആഗ്രഹിക്കുന്നില്ല. രവീന്ദ്രനാഥ ടാഗോർ അടക്കം സ്വപ്‌നം കണ്ട അവസ്ഥയിൽ നിന്നും രാജ്യം മാറുന്നു. ബഹുസ്വര ഭാരതമാണ് ഇന്ത്യ. അതാണ് എല്ലാവരും ആഗ്രഹരിക്കുന്നതും. അതിനായി ജനങ്ങൾ മാറ്റം ആഗ്രഹിക്കും.

മോദിക്ക് പകരം ലീഡറാര്?

മോദിക്ക് പകരം വെക്കാൻ പ്രതിപക്ഷത്ത് ലീഡർ ഇല്ലെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യാ മുന്നണിയായാണ് മത്സരിക്കുന്നത്. ഇത് മുന്നണി സംവിധാനത്തിൽ ചർച്ചയാകും. രാഹുൽ, ഖാർഗെ അടക്കം നേതൃത്വത്തിലേക്ക് വരാം. ദേവഗൗഡയെ പോലുള്ളവരും പ്രധാനമന്ത്രി ആയിരുന്നു എന്നോർക്കണം. നമുക്ക് പ്രസിഡൻഷ്യൽ സിസ്റ്റം അല്ല, നമുക്ക് പാർലമെവന്ററി സിസ്റ്റം ആണ്. ഞാൻ എന്ന സിസ്റ്റം ഇന്ത്യയിൽ നടപ്പാക്കാൻ പാടില്ലാത്തതാണ്. മോദി സർക്കാറിൽ മന്ത്രാലയങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ്. മുൻപ് അതായിരുന്നില്ല. മന്മോഹൻ സിംഗിന്റെ കാലത്ത് ശരദ് പവാറിനെ പോലുള്ളവർ കൃഷി മന്ത്രാലയത്തെ മൊത്തത്തിൽ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ, അതല്ല സ്ഥിതി. മോദി നോട്ട് നിരോധിച്ചത് സ്വന്തം ധനമന്ത്രിയുമായി പോലും അറിയാതെയാണ്.

ഇപ്പോൾ കെജ്രിവാളിന്റെ അറസ്റ്റിൽ ജർമ്മനിയും അമേരിക്കയും അടക്കം പ്രതികരിക്കുന്ന അവസ്ഥയുണ്ടായി. ഒരു വിദേശകാര്യം നമ്മുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് നല്ലകാര്യമല്ല. അതിന് അവസരം മോദി സർക്കാർ കൊടുത്തു. അതാണ് എനിക്ക് നാണക്കേട്. 10 വർഷം ഭരണത്തിൽ ഇരുന്നിട്ടും ഒരു വാർത്താ സമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. ഡോ. മന്മോഹൻ സിങ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. അദ്ദേഹം വർഷത്തിൽ നാല് - അഞ്ച് തവണയെങ്കിലും മാധ്യമങ്ങളുമായി നേരിട്ടു സംസാരിക്കുമായിരുന്നു. വിമാനത്തിൽ പോലും വാർത്താസമ്മേളനം നടത്തിയിരുന്നു അദ്ദേഹം. ഇന്നുള്ളത്, ചോദ്യങ്ങൽക്ക് ഉത്തരം പറയാത്ത പ്രധാനമന്ത്രിയണ് നമുക്കുള്ളത്. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയല്ല. ഇന്ത്യയുടെ ശക്തി സോഫ്റ്റ് പവറാണ് എന്നതാണ്. നമ്മുടെ രാജ്യത്തെ കുറിച്ച് മോശം കഥകൾ പുറത്തുവരുന്നത് നല്ലതല്ല.

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പു പ്രചരണം

കേരളത്തിലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മാത്രമേ ഇക്കുറി ത്രികോണ മത്സരമുള്ളൂ. തൃശ്ശൂരിൽ സുരേഷ് ഗോപി ഇപ്പോൾ പിന്നോട്ടാണ് എന്നാണ് ഞാൻ കേട്ടത്. തിരുവനന്തപുരത്ത് ഇടതിന് ശക്തിയുണ്ട്. ഞാൻ മത്സരിക്കാൻ വരുമ്പോൾ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. പിന്നീട് അദ്ദേഹം മത്സരിക്കാതെ പിന്മാറി. ഇപ്പോൾ 15 വർഷത്തിന് ശേഷമാണ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത്. അദ്ദേഹം സൗമ്യനായ വ്യക്തിയാണ്. എന്നാൽ, ഇടതുപക്ഷം എന്താണ് പാർലമെന്റിൽ ചെയ്യാൻ പോകുന്നത് എന്ന് അറിയില്ല. ബിജെപിയെ എതിർക്കുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്. 100 സീറ്റായാൽ പോലും സർക്കാർ ഉണ്ടാക്കാൻ കോൺഗ്രസിന് സാധിക്കും. തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാമത്. അവരുടെ പ്രവർത്തനം ഗൗരവമായി തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവർ നല്ലപണം മുടക്കാറാണ്. തരൂരിനുള്ള കഴിവുകൾ ഞങ്ങൾക്കുണ്ട് എന്നാണ് അവർ പുന്നത്. അദ്ദേഹം പ്രതിപക്ഷത്താകുമെന്നാണ് പ്രചരണം. എന്നാൽ, രാജീവ് മന്ത്രിയായാലും മന്ത്രാലയത്തിൽ തീരുമാനം എടുക്കാൻ ശേഷി ഉണ്ടാകുമോ? എന്റെ റോൾ തീരുമാനിക്കേണടത് വേറെ ആൾക്കാരാണ്.

തീരദേശ മേഖലയിൽ കടൽഭിത്തി കെട്ടുന്നതിനെ ചൊല്ലിയാണ് മറ്റ് പ്രചരണങ്ങൾ നടക്കുന്നത്. തീരമേഖലയിൽ മോശം പ്രചരണമാണ് നടത്തുന്നത്. പൊഴിയൂരിൽ കേന്ദ്രമന്ത്രി എത്തി ചൂണ്ടിക്കാട്ടിയത് ഒരു ഫിഷറീസ് സെക്രട്ടറി അയച്ച കത്തിനെ കുറിച്ചാണ്. തീരസംരക്ഷണത്തിനായി അദദേഹം പറഞ്ഞ കാര്യങ്ങൾ പരിഹാരമല്ല. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയെയെയും ജലവിഭവ വകുപ്പ് മന്ത്രിയുമായി ഞാൻ സംസാരിച്ചിരുന്നു. നിരവധി തവണ കത്തിടപാടുകളും നടന്നതാണ്. തീരശോഷണ വിഷയം പാർലമെന്റിൽ ഉന്നയിച്ചപ്പോൾ ഓൺ ദ റെക്കോർ്ഡ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസർക്കാർ മറുപടി പറഞ്ഞത്. സംസ്ഥാന സർക്കാർ പറയുന്നത് ഞങ്ങൾക്ക് കാശില്ല എന്നാണ്, തമിഴ്‌നാട്ടൽ അടക്കം പുലിമുട്ട് കെട്ടുന്നുണ്ട്. ഡിപിആർ ഇറക്കാൻ സംസ്ഥാന സർക്കാറിനെ സഹായിക്കാം എന്നാണ് കേന്ദ്രത്തിന്റെ മറുപടി. ഇത് ശരിക്കും ജനങ്ങളെ അപമാനിക്കുന്നത്. നമ്മുക്ക് ആവശ്യം ഫണ്ടാണ്. മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചിരുന്നു. ഡിപിആർ സംസ്ഥാനം ഇറിക്കിയിട്ടുണ്ട്. 360 കോടിയുടെ പദ്ധതിയാണ്. ഇതിൽ 200 കോടി കേന്ദ്രം തരണമെന്നാണ് ആവശ്യം. എന്റെ അറിവിൽ കേരളം ഇക്കാര്യത്തിൽ കേന്ദ്രത്തിന് റിക്വസ്റ്റ് ചെയ്തിട്ടില്ല. ബിജെപിയും സസ്ഥാന സർക്കാരും ഈ വിഷയത്തിൽ ഇടപെടൽ നടത്തുന്നില്ല, പരിസ്ഥിതി മന്ത്രി അടക്കം കൈമലർത്തുകയാമ് ചെയ്യുന്നത്. മൂന്ന് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടപ്പോഴും അവരെല്ലാം കൈമലർത്തി. ഒന്നും നടക്കുന്നില്ല. പറയാനുള്ളത് ഞങ്ങൾക്ക് പണം തരൂ എന്ന് മാത്രമാണ്. പുലിമുട്ട് ഞങ്ങൾ കെട്ടിക്കൊള്ളാം.