മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19ന് യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കുമെന്നും വാർത്താ ഏജൻസി ആയ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക.

ഐപിഎൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ ബിസിസിഐ പ്രതീക്ഷ കൈവിട്ടിട്ടില്ല.

'വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. അവരിൽ മിക്ക താരങ്ങളേയും കളിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനി താരങ്ങൾക്ക് എത്താൻ സാധിക്കില്ല എങ്കിൽ എന്തു വേണമെന്ന് അപ്പോൾ തീരുമാനിക്കാം. നിലവിൽ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.' ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കി.

വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്. 'ഇക്കാര്യം സംബന്ധിച്ച് ബിസിസിഐ വിദേശ ക്രിക്കറ്റ് ബോർഡുകളുമായി സംസാരിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും ഫ്രാഞ്ചൈസികൾ കരുതുന്നു.

ഐപിഎല്ലിനുശേഷം യുഎഇയിലെ ഗ്രൗണ്ടുകൾ മത്സരസജ്ജമാക്കാൻ രണ്ടാഴ്ച സമയം വേണ്ടിവരുമെന്നതിനാൽ ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഒമാനിലെ മസ്‌കറ്റിൽ നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുശേഷം മത്സരങ്ങൾ വീണ്ടും യുഎഇയിലേക്ക് മാറ്റും.

ലോകകപ്പിന് മുമ്പ് യുഎഇയിലെ വേദികളിൽ കളിക്കുന്നത് ഇന്ത്യൻ കളിക്കാർക്കും ഗുണകരമാണ്. ലോകകപ്പും യുഎഇയിലാണ് നടത്തുന്നതെങ്കിൽ കളിക്കാർക്കും ഒഫീഷ്യൽസിനും ഐപിഎല്ലിനുശേഷം വീണ്ടും യാത്ര ചെയ്യേണ്ടെന്ന ആനുകൂല്യവുമുണ്ട്. ലോകകപ്പ് വേദി സംബന്ധിച്ച് ഈ മാസം 28ന് മുമ്പ് നിലപാട് അറിയിക്കാനാണ് ഐസിസി ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.