മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന്റെ വേദിയും സമയക്രമവും പ്രഖ്യാപിച്ച് ബിസിസിഐ. മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനിൽക്കുന്ന സീസണിൽ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. വാംഖഢെയിൽ മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ 2022ന് കർട്ടൻ ഉയരുക.

70 ഗ്രൂപ്പ് മത്സരങ്ങളുടെ ക്രമമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 10 ടീമുകൾ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതിൽ 70 മത്സരങ്ങൾ മുംബൈയിലും പുണെയിലുമായി നടക്കും. മുംബൈയിലെ വാങ്കഡെ, ബ്രാബോൺ, ഡി.വൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും.

മാർച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരും. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സും റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പുനെയിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ആദ്യ മത്സരം മാർച്ച് 29ന് സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും തമ്മിലാണ്. സീസണിലെ 20 മത്സരങ്ങൾ വീതം വാംഖഢെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലുമായാണ്. 15 കളികൾ വീതം ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്തും നടക്കും.

12 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഇന്ത്യൻസമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടം മെയ് 22ന് വാംഖഢെയിൽ സൺറൈസേഴ്സ് ഹൈദരാബാദ്-പഞ്ചാബ് കിങ്സ് മത്സരത്തോടെ അവസാനിക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂർണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.