മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രോഹിത് ശർമയും കെ എൽ രാഹുലും വീണ്ടും നേർക്കുനേർ. തോൽവിയുടെ നിലയില്ലാക്കയത്തിൽ നിന്ന് കരയകറാൻ രോഹിത്തിന്റെ മുംബൈ ഇന്ത്യൽസ്. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ജീവൻ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെല്ലാം വൻവിജയം അനിവാര്യം.

അഞ്ചാം ജയത്തിനിറങ്ങുന്ന രാഹുലിന്റെ ലഖ്നൗവിനെ നേരിടുമ്പോൾ ആദ്യമത്സരത്തിലെ തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് രോഹിത്തിന്. കഴിഞ്ഞായാഴ്ച ഏറ്റുമുട്ടിയപ്പോൾ 18 റൺസിനായിരുന്നു സൂപ്പർ ജയന്റ്സിന്റെ ജയം. 199 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 181 റൺസിലെത്താനേ കഴിഞ്ഞുള്ളൂ.

ദുർബലമായ ബൗളിംഗിനൊപ്പം രോഹിത്, ഇഷാൻ കിഷൻ, കെയ്റോൺ പൊള്ളാർഡ് തുടങ്ങിയവരുടെ മങ്ങിയ ബാറ്റിംഗും വീഴ്ചയുടെ ആഘാതം കൂട്ടുന്നു. ആശ്വാസം ഡെവാൾഡ് ബ്രൂയിസ്, തിലക് വർമ്മ, സൂര്യകുമാർ എന്നിവർ മാത്രം.

മറുവശത്ത് ആയുഷ് ബഡോണിയെന്ന താരത്തെ കണ്ടെത്തിയ സൂപ്പർ ജയന്റ്സിന് കരുത്തായി രാഹുലിനൊപ്പം ക്വിന്റൺ ഡി കോക്കും ദീപക് ഹൂഡയും മാർക്കസ് സ്റ്റോയിനിസുമുണ്ട്.

ജയ്സൺ ഹോൾഡർ, ക്രുനാൽ പണ്ഡ്യ എന്നിവരുടെ ഓൾറൗണ്ട് മികവും ആവേശ് ഖാന്റെ വേഗവും രവി ബിഷ്ണോയിയുടെ സ്പിന്നും ലക്നൗവിനെ സൂപ്പർ ജയന്റ്സാക്കുന്നു.