മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സൺറൈസേഴ്‌സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂർ വിജയവഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാന്റെ ലക്ഷ്യം.

റോയൽ പോരാട്ടത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് ആശങ്ക രണ്ടാണ്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലറും മോശം ഫോമിലുള്ള ആർസിബി മുൻ നായകൻ വിരാട് കോലിയും. അവസാന രണ്ട് കളിയിലും ഗോൾഡൺ ഡക്കായ കോലി റൺ കണ്ടെത്താനുള്ള പെടാപ്പാടിലാണ്.തകർത്തടിക്കുന്ന ബട്‌ലറാണെങ്കിൽ മൂന്ന് സെഞ്ചുറിയോടെ 491 റൺസുമായി ഓറഞ്ച് ക്യാപ് തലയിൽ വെച്ച് കുതിക്കുകയാണ്. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഷിമ്രോൺ ഹെറ്റ്‌മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കയില്ല.

കോലിക്കൊപ്പം അനൂജ് റാവത്തും മങ്ങിയതോടെ ക്യാപ്റ്റൻ ഡുപ്ലെസി, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവരുടെ ഉത്തരവാദിത്തം കൂടും. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു. ജോഷ് ഹെയ്‌സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ എന്നിവർ പവർപ്ലേയിലടക്കം ഏങ്ങനെ പന്തെറിയും എന്നതിനെ ആശ്രയിച്ചാവും ബാംഗ്ലൂരിന്റെ ഭാവി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും സഞ്ജുവും സംഘവും ഇറങ്ങുക.

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത് രാജസ്ഥാൻ റോയൽസാണെങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ ജയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു. ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിക്കുകയായിരുന്നു. ഇതുവരെ 25 മത്സരങ്ങളിലാണ് റോയൽ ടീമുകൾ നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 13 മത്സരങ്ങളിൽ ജയം ആർസിബിക്കൊപ്പം നിന്നു. 10 കളികളിലാണ് രാജസ്ഥാൻ വിജയിച്ചത്. മുഖാമുഖം വന്ന അവസാന അഞ്ച് മത്സരങ്ങളിലും ജയം ബാഗ്ലൂരിനൊപ്പമായിരുന്നു എന്ന സവിശേഷതയുമുണ്ട്.