പുനെ: ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് പുനെയിലാണ് മത്സരം. ഉറ്റസുഹൃത്തുക്കളായ കെ.എൽ.രാഹുലും മായങ്ക് അഗർവാളും നേർക്കുനേർ വരുന്ന മത്സരമാണിത്.

ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് നാലാം സ്ഥാനത്തുള്ള ലഖ്‌നൗവിന്റെ പ്രതീക്ഷ. റൺവേട്ടക്കാരിൽ രണ്ടാമതുള്ള രാഹുലിനെ തളയ്ക്കുക തന്നെയാകും പഞ്ചാബിന്റെ ഏറ്റവും വലിയ വെല്ലുവിളി. ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പണ്ഡ്യ, ദീപക് ഹൂഡ ഓൾറൗണ്ടർമാരുടെ ഒരു നിരയുണ്ട് ഉത്തർപ്രദേശുകാർക്ക്. പരിക്ക് മാറി ആവേശ് ഖാൻ തിരിച്ചെത്തിയാൽ മുഹ്‌സിൻ പുറത്തിരിക്കും.

അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വീഴ്‌ത്തിയാണ് പഞ്ചാബ് വരുന്നത്. ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെ പ്രതീക്ഷ. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്‌ർ‌സ്റ്റോ, ഭാനുക രജപക്‌സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് യൂണിറ്റ് ഭദ്രം. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്റെ മിന്നും ഫോമും ലഖ്‌നൗ കരുതിയിരിക്കണം.

ഐപിഎല്ലിൽ ഇന്നലെ കുൽദീപ് യാദവ് സ്പിൻ കെണി തീർത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഡൽഹി ക്യാപിറ്റൽസ് നാല് വിക്കറ്റിന് തോൽപിച്ചു. കൊൽക്കത്ത മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി നേടി. റോവ്മാൻ പവലിന്റെ ഫിനിഷിങ് മികവിലാണ് ഡൽഹിയുടെ വിജയം. പവൽ 16 പന്തിൽ 33* റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ കുൽദീപ് മൂന്ന് ഓവറിൽ 14 റൺസിന് നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.