മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പഞ്ചാബ് കിങ്‌സ് ഇന്നിറങ്ങും. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബാംഗ്ലൂർ. രണ്ട് കളിയും ജയിച്ചാൽ അവസാന നാലിൽ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാൽ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും.

അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബാംഗ്ലൂരിന് 12 കളിയിൽ 14ഉം പഞ്ചാബിന് 11 കളിയിൽ 10ഉം പോയിന്റ്. സീസണിലെ നേർക്കുനേർ പോരിൽ 200ന് മുകളിൽ സ്‌കോർ നേടിയിട്ടും ആർസിബിയെ വീഴ്‌ത്തിയ ആത്മവിശ്വാസമുണ്ട് പഞ്ചാബിന്. ബാറ്റിങ് തന്നെയാണ് ഇരുടീമിനും കരുത്ത്. സീസണിലെ മൂന്നാം ഗോൾഡൻ ഡക്കിൽ വീണ വിരാട് കോലിയാണ്ബാംഗ്ലൂരിന്റെ തലവേദന.

നായകൻ ഫാഫ് ഡുപ്ലസി,രജത് പട്ടിദാർ,ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ് ,ദിനേശ് കാർത്തിക്. കളി ജയിപ്പിക്കാൻ പവർ ഹിറ്റർമാരുടെ ഒരു നിര. ഹേസൽവുഡ്,സിറാജ്,ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവരുൾപ്പെടുന്ന ബൗളിങ് നിരയിലും ആശങ്കയില്ല. അവസാന മത്സരത്തിൽ രാജസ്ഥാനോട് തോറ്റാണ് പഞ്ചാബ് വരുന്നത്. ബാംഗ്ലൂരിനോട് തോറ്റാൽ പ്ലേഓഫിന് പുറത്താകുമെന്ന സമ്മർദ്ദവുമുണ്ട്.

ശിഖർ ധവാൻ, ജോണി ബെയർ‌സ്റ്റോ ഓപ്പണിങ് സഖ്യത്തിനൊപ്പം, ഭാനുക രജപക്‌സ, മായങ്ക് അഗർവാൾ,ജിതേഷ് ശർമ ലിയാം ലിവിങ്സ്റ്റൺ എന്നിവർ കൂടി ചേരുമ്പോൾ റൺമല അസാധ്യമല്ല. കാഗിസോ റബാഡ,അർഷ്ദീപ് സിങ്, റിഷി ധവാൻ,സന്ദീപ് ശർമ,ദീപക് ചഹർ എന്നിവരുൾപ്പെട്ട ബൗളിങ് നിരയിലും പ്രതീക്ഷകളേറെ.

പരസ്പരമുള്ള പോരാട്ടങ്ങളിൽ ബാംഗ്ലൂരിന് മേൽ പഞ്ചൈാബിന് നേരിയ മുൻതൂക്കമുണ്ട്. 16 എണ്ണത്തിൽ പഞ്ചാബ് ജയിച്ചപ്പോൾ 13 എണ്ണത്തിൽ ബാംഗ്ലൂർ ജയിച്ചു. 2020നുശേഷം അവസാന കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും പഞ്ചാബാണ് ജയിച്ചതെന്നത് ബാംഗ്ലൂരിന്റെ ചങ്കിടിപ്പ് കൂട്ടുന്ന കണക്കാണ്.