മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 210 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. പഞ്ചാബിനായി ഓപ്പണർ ജോണി ബെയർ‌സ്റ്റോ (29 പന്തിൽ 66), ലിയാം ലിവിങ്സ്റ്റൺ (42 പന്തിൽ 70) എന്നിവർ അർധസെഞ്ചുറി തേടി.

മികച്ച തുടക്കമാണു ബെയർ‌സ്റ്റോയും ശിഖർ ധവാനും പഞ്ചാബിനു നൽകിയത്. 60 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. തകർത്തടിച്ച ബെയർ‌സ്റ്റോ 21 പന്തിൽ 50 തികച്ചു. ഏഴ് സിക്‌സും നാലു ഫോറും അടങ്ങുന്ന പ്രകടനമായിരുന്നു ബെയർ‌സ്റ്റോയുടേത്. 15 പന്തുകൾ നേരിട്ട ധവാൻ 21 റൺസെടുത്തു പുറത്തായി. ഭനുക രാജപക്‌സെ ഒരു റൺസ് മാത്രമെടുത്തു പുറത്തായി. ബെയർ‌സ്റ്റോ മടങ്ങിയപ്പോഴും ലിയാം ലിവിങ്സ്റ്റൺ ഒരു ഭാഗത്ത് ഉറച്ചു നിന്നു. പക്ഷേ ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (16 പന്തിൽ 19), ജിതേഷ് ശർമ (അഞ്ച് പന്തിൽ ഒൻപത്), ഹർപ്രീത് ബ്രാർ (അഞ്ച് പന്തിൽ ഏഴ്) എന്നിവർക്കു ബാറ്റിങ്ങിൽ തിളങ്ങാനായില്ല. എങ്കിലും രണ്ട് വിദേശതാരങ്ങളുടെ അർധസെഞ്ചുറിക്കരുത്തിൽ പഞ്ചാബ് 200 കടന്നു.

ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ നാലു വിക്കറ്റുകൾ വീഴ്‌ത്തി. ഹസരംഗ രണ്ടും മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലേസി പഞ്ചാബിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങളില്ല. അതേസമയം പഞ്ചാബ് കിങ്‌സ് ടീമിൽ ഒരു മാറ്റമുണ്ട്. സന്ദീപ് ശർമയ്ക്കു പകരം ഹർപ്രീത് ബ്രാർ കളിക്കുന്നു. 12 മത്സരങ്ങളിൽനിന്ന് ഏഴ് ജയവും 14 പോയിന്റുമുള്ള ബാംഗ്ലൂർ പട്ടികയിലെ നാലാം സ്ഥാനക്കാരാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ അവർക്കു മൂന്നാം സ്ഥാനത്തെത്താം. എട്ടാമതുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.