മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ലഖ്നൗ സൂപ്പർ ജയന്റ്സിനും ജീവന്മരണ പോരാട്ടം. വൈകിട്ട് 7.30ന് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫിലേക്ക് മാർച്ച് ചെയ്യാൻ ഒരു ജയം തേടി ലഖ്നൗ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വമ്പൻ ജയത്തിനായി കൊൽക്കത്ത. ആന്ദ്രേ റസലിന്റെ ഓൾറൗണ്ട് മികവിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. 13 കളിയിൽ 330 റൺസും 17 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം.

നായകൻ ശ്രേയസ് അയ്യരുടെ മങ്ങിയഫോമിലാണ് കൊൽക്കത്തയുടെ ആശങ്ക. പാറ്റ് കമ്മിൻസിന് പിന്നാലെ അജിൻക്യ രഹാനെയ്ക്ക് കൂടി പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ അല്ലെങ്കിൽ ഷെൽഡൺ ജാക്സണോ ഓപ്പണറായി എത്തിയേക്കും. സാം ബില്ലിങ്സ് തിരിച്ചെത്താനും സാധ്യതയേറെ. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഉമേഷ് യാദവ് ഇന്ന് പന്തെറിയാനുണ്ടാവും.

തുടരെ രണ്ട് തോൽവിയുമായാണ് കെ എൽ രാഹുലും സംഘവും കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുന്നത്. തോറ്റാൽ ഒന്നാം ക്വാളിഫയറിലെത്താനുള്ള അവസരം നഷ്ടമാകും. സീസണിൽ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും നായകൻ കെ എൽ രാഹുലിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവിലേക്കുയരാനായിട്ടില്ല. ക്വിന്റൺ ഡി കോക്കിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നത്. ദീപക് ഹൂഡ, മാർകസ് സ്റ്റോയിനിസ്, ക്രുനാൽ പണ്ഡ്യ മധ്യനിരയിലും കളി ജയിപ്പിക്കാൻ പോന്നവരുണ്ട് ലഖ്നൗ ടീമിൽ.

ലഖ്നൗ രണ്ട് മാറ്റങ്ങൾ വരുത്താൻ സാധ്യതയേറെയാണ് ആയുഷ് ബദോനിക്ക് മനീഷ് പാണ്ഡെ ടീമിലെത്തിുേയക്കും. മാർകസ് സ്റ്റോയിനിസിന് പകരം എവിൻ ലൂയിസിനേയും കളിപ്പിക്കും. സീസണിലെ ആദ്യ മത്സരത്തിൽ ലഖ്നൗ വമ്പൻ ജയം സ്വന്തമാക്കിയിരന്നു.