മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 134 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ അഞ്ച് വിക്കറ്റിന് 133 റൺസിൽ ചെന്നൈയുടെ പോരാട്ടം അവസാനിപ്പിച്ചു. ഓപ്പണർ റുതുരാജ് ഗെയ്ക്വാദ് അർധ സെഞ്ച്വറിയുമായി തിളങ്ങി. നാരായൺ ജഗദീശൻ, മോയിൻ അലി എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേർ.

റുതുരാജ് 49 പന്തുകൾ നേരിട്ട് നാല് ഫോറും ഒരു സിക്സും സഹിതം 53 റൺസ് അടിച്ചെടുത്തു. 33 പന്തുകൾ നേരിട്ട് മൂന്ന് ഫോറും ഒരു സിക്സും സഹിതം ജഗദീശൻ 39 റൺസ് എടുത്തു പുറത്താകാതെ നിന്നു. 17 പന്തിൽ രണ്ട് വീതം സിക്സ് സഹിതം മൊയീൻ അലി 21 റൺസെടുത്തു. മിച്ചൽ സാന്റ്നർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ അവർക്ക് തിരിച്ചടിയേറ്റു. ഡെവോൺ കോൺവെ അഞ്ച് റൺസുമായി മടങ്ങി.

പിന്നീട് ക്രീസിൽ ഒന്നിച്ച മൊയീൻ അലി- റുതുരാജ് സഖ്യം ഇന്നിങ്സ് നേരെയാക്കി. മൊയീൻ മടങ്ങിയ ശേഷം എത്തിയ ജഗദീശനും ചെന്നൈ ഓപ്പണറെ പിന്തുണച്ചതോടെ അവർ നൂറ് കടന്നു.

അലി പുറത്തായ ശേഷം എത്തിയ ശിവം ഡുബെ (0), മഹേന്ദ്ര സിങ് ധോനി (ഏഴ്) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ അവസാന ഓവറുകളിൽ ചെന്നൈയ്ക്ക് വലിയ സ്‌കോറിലെത്താൻ സാധിച്ചില്ല.

ഗുജറാത്ത് നിരയിൽ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി മുഹമ്മദ് ഷമി തിളങ്ങി. റാഷിദ് ഖാൻ, അൽസാരി ജോസഫ്, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റെടുത്തു.