- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെടിക്കെട്ടുമായി വെങ്കിടേഷിന്റെ തിരിച്ചുവരവ്; മിന്നുന്ന തുടക്കമിട്ട കൊൽക്കത്തയുടെ നടുവൊടിച്ച് ബുമ്ര; 10 റൺസിന് അഞ്ച് വിക്കറ്റ്; മുംബൈക്ക് 166 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 166 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണയുടെയും വെങ്കിടേഷ് അയ്യരുടെയും ബാറ്റിങ് കരുത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.
അഞ്ചോവറിൽ 60 റൺസടിച്ച് തകർപ്പൻ തുടക്കമിട്ട കൊൽക്കത്തയെ മധ്യ ഓവറുകളിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയാണ് 165 റൺസിലൊതുക്കിയത്. 24 പന്തിൽ 43 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. നിതീഷ് റാണ 26 പന്തിൽ 43 റൺസെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര നാലോവറിൽ 10 റൺസിന് അഞ്ച് വിക്കറ്റെടുത്തപ്പോൾ കുമാർ കാർത്തികേയ രണ്ട് വിക്കറ്റെടുത്തു.
സീസണിൽ ഇതുവരെ ഫോമിലാവാതിരുന്ന വെങ്കിടേഷ് അയ്യർ മുംബൈക്കെതിരായ രണ്ടാം മത്സരത്തിലും തകർത്തടിച്ചതോടെ കൊൽക്കത്ത് മികച്ച തുടക്കം ലഭിച്ചു. പവർ പ്ലേയിൽ 5.4 ഓവറിൽ 60 റൺസടിച്ച വെങ്കിടേഷ്-അജിങ്ക്യാ രഹാനെ കൂട്ടുകെട്ട് നൽകിയ തുടക്കമാണ് കൊൽക്കത്തയുടെ കുതിപ്പിന് ഊർജ്ജമായത്. മൂന്ന് ഫോറും നാലു സിക്‌സും പറത്തി വെങ്കിടേഷ് 24 പന്തിൽ 43 റൺസെടുത്ത് കുമാർ കാർത്തികേയക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി
രഹാനെയും നിതീഷ് റാണയും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ കൊൽക്കത്തയെ മുന്നോട്ട് കൊണ്ടുപോയി.11-ാം ഓവറിൽ രഹാനെയെ(24 പന്തിൽ 25) കുമാർ കാർത്തികേയ കൊൽക്കത്തക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു. നിതീഷ് റാണ പിടിച്ചു നിന്നെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ(6) ആന്ദ്രെ റസൽ(9) എന്നിവർ പെട്ടെന്ന് മടങ്ങിയതുകൊൽക്കത്തയുടെ കുതിപ്പ് തടഞ്ഞു.
റസലിന് പിന്നാലെ നിതീഷ് റാണയെയും(26 പന്തിൽ 43) വീഴ്‌ത്തിയ ബുമ്ര, ഷെൽഡൺ ജാക്‌സൺ(5), പാറ്റ് കമിൻസ്(0),സുനിൽ നരെയ്ൻ(0) എന്നിവരെ പുറത്താക്കിയാണ് കൊൽക്കത്തയുടെ നടുവൊടിച്ചത്. ഇരുപതാം ഓവറിൽ ഒരു റൺസ് മാത്രമാണ് ബുമ്ര വിട്ടു കൊടുത്തത്. ടി20 ക്രിക്കറ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. അവസാന ഓവറുകളിൽ പിടിച്ചു നിന്ന റിങ്കു സിങ്(23) ആണ് കൊൽക്കത്തയെ 150 കടത്തിയത്. അവസാന മൂന്നോവറിൽ ഒമ്പത് റൺസ് മാത്രമാണ് കൊൽക്കത്ത നേടിയത്.


