പൂണെ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ, ശിഖർ ധവാൻ എന്നിവരുടെ ബാറ്റിങ് മികവാണ് വലിയ സ്‌കോറിലേക്കു പഞ്ചാബിനെ എത്തിച്ചത്. ഇരുവരും ചേർന്ന് 97 റൺസാണു ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്. ധവാനും മായങ്കും അർധസെഞ്ചുറി സ്വന്തമാക്കി.

മയാങ്ക് അഗർവാൾ 32 പന്തിൽ 52 റൺസും ശിഖർ ധവാൻ 50 പന്തിൽ 70 റൺസും നേടി. സ്‌കോർ 97 റൺസിൽ നിൽക്കെയാണ് പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീണത്. മുരുകൻ അശ്വിന്റെ പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്ത് മയാങ്ക് പുറത്തായി. രണ്ട് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. മൂന്നാമനായി ക്രീസിലെത്തിയ ജോണി ബെയർ‌സ്റ്റോ വലിയ സംഭാവനയൊന്നും നൽകാനായില്ല. 13 പന്തിൽ 12 റൺസ് നേടിയ താരത്തെ ജയ്ദേവ് ഉനദ്ഖട് ബൗൾഡാക്കി.

ലിയാം ലിവിങ്സറ്റണും നിരാശപ്പെടുത്തി. ബുമ്രയുടെ പന്തിൽ ബൗൾഡ്. ഇതിനിടെ ധവാനും പവലിയനിൽ മടങ്ങിയെത്തി. സ്‌കോർ 150 കടത്തിയ ശേഷമാണ് ധവാൻ പുറത്തായത്. മലയാളി താരം ബേസിൽ തമ്പിക്കായിരുന്നു വിക്കറ്റ്. 50 പന്തിൽ 70 റൺസെടുത്ത ധവാനെ ബേസിൽ തമ്പിയാണ് മടക്കിയത്. അവസാന ഓവറിൽ ഷാരുഖ് ഖാൻ (15) ബേസിലിന്റെ പന്തിൽ ബൗൾഡായി. 14 പന്തിൽ 30 റൺസുമായി പുറത്താവാതെ നിന്ന ജിതേശ് ശർമ നിർണായക പ്രകടനം പുറത്തെടുത്തു. ഒഡെയ്ൻ സ്മിത്തും (1) പുറത്താവാതെ നിന്നു.

സീസണിലെ ആദ്യജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് രോഹിത് ശർമയും സംഘവും. പഞ്ചാബിന് നാല് മത്സരങ്ങളിൽ രണ്ട് വീതം ജയവും തോൽവിയുമാണുള്ളത്. ഏഴാം സ്ഥാനത്താണ് പഞ്ചാബ്. അവസാന മത്സരത്തിൽ പഞ്ചാബ് ആറ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനോട് തോൽക്കുകയായിരുന്നു.