അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിന്റെ കിരീടാവകാശികൾ ആരെന്നറിയാൻ ഒരൊറ്റ പോരാട്ടം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഐപിഎൽ അഥവാ ഇന്ത്യൻ പ്രീമിയർ ലീഗ്.സമ്മാനത്തുകയിലും മറ്റ് ടി20 ലീഗുകളേക്കാൾ മേൽക്കോയ്മ ഐപിഎല്ലിനുണ്ട്.അതിനാൽ തന്നെ ചാമ്പ്യന്മാർക്ക് ലഭിക്കുന്ന സമ്മാനത്തുകയെക്കുറിച്ചാണ് സോഷ്യൽ മീഡിയകളിൽ ഉൾപ്പടെ ചർച്ചകൾ സജീവമാകുന്നത്.

വിജയികൾക്കും റണ്ണേഴ്സ് അപ്പിനും എത്ര സമ്മാനത്തുക ലഭിക്കും എന്ന ആകാംക്ഷ ആവേശപ്പോരിന് മുമ്പ് ആരാധകർക്കുണ്ട്.ചാമ്പ്യന്മാരാകുന്ന ടീമിന് 20 കോടി രൂപ ലഭിക്കും. 2008ലെ പ്രഥമ സീസണിൽ ഇത് 4.8 കോടിയായിരുന്നു. റണ്ണേഴ്സ് അപ്പിന് 13 കോടിയും ലഭിക്കും. രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴ് കോടിയും എലിമിനേറ്ററിൽ തോറ്റ ലഖ്നൗ സൂപ്പർ ജയന്റ്സിന് 6.5 കോടിയും ലഭിക്കും.

ഉയർന്ന റൺവേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ഉൾപ്പടെയുള്ള മറ്റ് വ്യക്തിഗത പുരസ്‌കാരങ്ങളും കലാശപ്പോരിന് ശേഷം വിതരണം ചെയ്യും. കലാശപ്പോരിന് മുമ്പേ ഈ സീസണിലെ ഓറഞ്ച് ക്യാപ് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ തന്റെ തലയിൽ ഉറപ്പിച്ചുകഴിഞ്ഞു.രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വെടിക്കെട്ട് സെഞ്ചുറിയോടെ ബട്ലർക്ക് 824 റൺസായി. രണ്ടാം സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ എൽ രാഹുലിന് 616 റൺസാണുള്ളത്. ലഖ്നൗ നേരത്തെ പുറത്തായിരുന്നു.

റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഫൈനലിസ്റ്റുകളായ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ ആരുമില്ല. അതുകൊണ്ടുതന്നെ ബട്ലറുടെ ഓറഞ്ച് ക്യാപ്പിന് ഇളക്കം തട്ടില്ല. ഈ സീസൺ ഐപിഎല്ലിൽ നാല് സെഞ്ചുറികളാണ് ഇതുവരെ ജോസ് ബട്ലർ അടിച്ചുകൂട്ടിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് നേരിടും.ജയിച്ചാൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് ക്യാപ്റ്റനെന്ന നിലയിൽ ഐപിഎല്ലിൽ തന്റെ ആദ്യ കിരീടമുയർത്താം.