- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
47 പന്തിൽ 62 റൺസ്; നായകന്റെ ഇന്നിങ്സുമായി ഹാർദിക് പാണ്ഡ്യ; പിന്തുണച്ച് മില്ലറും സാഹയും; നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ ആർസിബിക്ക് 169 റൺസ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 169 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ആർസിബിക്ക് മത്സരത്തിൽ മികച്ച ജയം അനിവാര്യമാണ്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് തുണയായത്. അർധ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 47 പന്തുകൾ നേരിട്ട ഹാർദിക് മൂന്ന് സിക്സും നാല് ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു. പാണ്ഡ്യയെ കൂടാതെ 22 പന്തിൽ നിന്ന് 31 റൺസെടുത്ത വൃദ്ധിമാൻ സാഹ, 25 പന്തിൽ നിന്ന് 34 റൺസെടുത്ത ഡേവിഡ് മില്ലർ എന്നിവരും ഗുജറാത്തിനായി മികവ് കാട്ടി. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റെടുത്തു.
പവർ പ്ലേയിൽ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭ്മാൻ ഗിൽ (1), മാത്യു വെയ്ഡ് (16) എന്നിവരാണ് മടങ്ങിയത്. ഗില്ലിനെ ഹേസൽവുഡിന്റെ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഗ്ലെൻ മാക്സ്വെൽ പുറത്താക്കി. വെയ്ഡാവട്ടെ മാക്സ്വെല്ലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
പിന്നീട് സാഹയ്ക്കൊപ്പം ചേർന്ന ഹാർദിക് ടീമിന്റെ തകർച്ച ഒഴിവാക്കി. എന്നാൽ ഫാഫ് ഡു പ്ലെസിയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി സാഹ മടങ്ങി.
തുടർന്ന് ക്രീസിലെത്തിയത് മില്ലർ. ഗുജറാത്തിന്റെ ഇന്നിങ്സിൽ നട്ടെല്ലായതും ഈ കൂട്ടുകെട്ടാണ്. ഇരുവരും 61 റൺസ് കൂട്ടിചേർത്തു. മില്ലറെ പുറത്താക്കി ഹസരങ്ക ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ രാഹുൽ തെവാട്ടിയയും (2) പവലിയനിൽ തിരിച്ചെത്തി. എന്നൽ പാണ്ഡ്യ- റാഷിദ് ഖാൻ (6 പന്തിൽ 19) സഖ്യം സ്‌കോർ 150 കടത്തി. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്. മാക്സ്വെൽ, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൺ ടീമിലെത്തി. ബാംഗ്ലൂരും ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം സിദ്ധാർത്ഥ് കൗൾ ടീമിലെത്തി.
ഒരു ഓവർ എറിഞ്ഞ ശേഷം ഫീൽഡിങ്ങിനിടെ കൈക്ക് പരിക്കേറ്റ ഹർഷൽ പട്ടേലിന് ബാക്കി ഓവറുകൾ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി.
പ്ലേ ഓഫിനൊപ്പം ഒന്നാം സ്ഥാനവും ഉറപ്പിച്ച സ്ഥിതിക്ക് ഗുജറാത്തിന് മുന്നും പിന്നും നോക്കാനില്ല. എന്നാൽ ബാംഗ്ലൂരിന് അങ്ങനെയല്ല കാര്യങ്ങൾ. മത്സരം തോറ്റാൽ പുറത്തേക്കുള്ള വഴി തെളിയും. 13 മത്സരങ്ങളിൽ 16 പോയിന്റാണ് അവർക്കുള്ളത്. മാത്രമല്ല, നെറ്റ് റൺറേറ്റും നന്നേ കുറവ്. ബാംഗ്ലൂരിന് വെറുതെ ജയിച്ചാൽ മതിയാവില്ല. വലിയ മാർജിനിൽ തന്നെ ജയിക്കണം. എന്നാൽ മാത്രമേ പ്ലേ ഓഫിന് വിദൂര സാധ്യത പോലുമുള്ളൂ.


