മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള ജീവന്മരണ പോരാട്ടത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ എട്ട് വിക്കറ്റിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

54 പന്തിൽ 73 റൺസെടുത്ത കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി 38 പന്തിൽ 44 റൺസെടുത്തപ്പോൾ ഗ്ലെൻ മാക്‌സ്വെൽ 18 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. സ്‌കോർ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 168-5, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 18.4 ഓവറിൽ 170-2.

ഗുജറാത്തിനെ കീഴടക്കി 14 കളികളിൽ 16 പോയന്റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മികച്ച റൺറേറ്റുള്ള ഡൽഹി ജയിച്ചാൽ ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്താവും. ആർസിബിയുടെ ജയത്തോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

നിലവിൽ 16 പോയന്റുള്ള രാജസ്ഥാൻ റോയൽസിനും ബാംഗ്ലൂരിനെക്കാൾ മികച്ച നെറ്റ് റൺറേറ്റുണ്ട്. ഗുജറാത്തിനെതിരെ അതിവേഗം ലക്ഷ്യത്തിലെത്തി മൈനസ് നെറ്റ് റൺറേറ്റ് പ്ലസിലെത്തിക്കാൻ കഴിയാതിരുന്നത് വിജയത്തിലും ബാംഗ്ലൂരിന് തിരിച്ചടിയായേക്കും.
നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന വിരാട് കോലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. 54 പന്തുകൾ നേരിട്ട കോലി രണ്ട് സിക്സും എട്ട് ഫോറുമടക്കം 73 റൺസെടുത്തു.

169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആർസിബിക്കായി കോലി - ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 14.3 ഓവറിൽ 115 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. 38 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 44 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ തകർത്തടിച്ച ഗ്ലെൻ മാക്സ്വെൽ 18 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 40 റൺസെടുത്ത് ആർസിബിയുടെ വിജയം വേഗത്തിലാക്കി. ദിനേഷ് കാർത്തിക്ക് രണ്ടു റൺസോടെ പുറത്താകാതെ നിന്നു. ആർസിബി നിരയിൽ വീണ രണ്ടു വിക്കറ്റുകളും നേടിയത് റാഷിദ് ഖാനാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. 47 പന്തുകൾ നേരിട്ട ഹാർദിക് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു.

പാണ്ഡ്യയെ കൂടാതെ 22 പന്തിൽ നിന്ന് 31 റൺസെടുത്ത വൃദ്ധിമാൻ സാഹ, 25 പന്തിൽ നിന്ന് 34 റൺസെടുത്ത ഡേവിഡ് മില്ലർ എന്നിവരും ഗുജറാത്തിനായി മികവ് കാട്ടി.

ഒരു ഓവർ എറിഞ്ഞ ശേഷം ഫീൽഡിങ്ങിനിടെ കൈക്ക് പരിക്കേറ്റ ഹർഷൽ പട്ടേലിന് ബാക്കി ഓവറുകൾ പൂർത്തിയാക്കാൻ സാധിക്കാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി.

ശുഭ്മാൻ ഗിൽ (1), രാഹുൽ തെവാട്ടിയ (2) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. 13 പന്തിൽ നിന്ന് 16 റൺസെടുത്ത മാത്യു വെയ്ഡിന്റെ പുറത്താകൽ വിവാദമാകുകയും ചെയ്തു. മാക്‌സ്വെല്ലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് വെയ്ഡ് പുറത്തായത്. വെയ്ഡ് റിവ്യു നൽകിയെങ്കിലും തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. എന്നാൽ പന്ത് വെയ്ഡിന്റെ ബാറ്റിൽ തട്ടിയതായി സംശയമുയർന്നു.