പൂണെ: ഐപിഎൽ പതിനഞ്ചാം സീസണിൽ സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. പൂണെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും കെയ്ൻ വില്യംസന്റെ സൺറൈസേഴ്സ് ഹൈദരാബാദും വരുന്നത്.

ഉഗ്രൻ ബൗളിങ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം ജിമ്മി നീഷവും നേഥൻ കൂൾട്ടർ നൈലുമുണ്ട് സഞ്ജുവിന്റെ ആവനാഴിയിൽ. ഭുവനേശ്വർ കുമാർ, ടി നടരാജൻ. ഉംറാൻ മാലിക്, വാഷിങ്ടൺ സുന്ദർ എന്നിവരെയാവും വില്യംസൺ വിശ്വസിച്ച് പന്തേൽപിക്കുക. ബൗളിങ് തന്ത്രമോതാൻ രാജസ്ഥാന് ലസിത് മലിംഗയും ഹൈദരാബാദിന് ഡെയ്ൽ സ്റ്റെയ്നുമുണ്ട്.

ജോസ് ബട്ലറും യശസ്വീ ജയ്‌സ്വാളും റോയൽസിന്റെ ഇന്നിങ്‌സ് തുറക്കെനെത്തുമ്പോൾ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലമനായി നായകൻ സഞ്ജുവുമുണ്ട്. ഷിമ്രോൺ ഹെറ്റ്‌മെയറിന്റെ കൂറ്റൻ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ. വില്യംസണും സമദും ഒഴികെയുള്ള ബാറ്റർമാരെല്ലം ഹൈദരബാദിൽ പുതിയ ഇന്നിങ്‌സിന് തുടക്കമിടുന്നവരാണ്. രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പുരാൻ, എയ്ൻ മാർക്രാം എന്നിവരുടെ ബാറ്റുകളിലേക്കാണ് ഹൈദരാബാദ് ഉറ്റുനോക്കുന്നത്.

ഐപിഎല്ലിൽ ഇന്നലെ നടന്ന അരങ്ങേറ്റക്കാരുടെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചു. ലക്‌നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. സൂപ്പർ ജയന്റ്‌സിന്റെ 158 റൺസ് രണ്ട് പന്ത് ശേഷിക്കേയാണ് ടൈറ്റൻസ് മറികടന്നത്. 24 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ നിന്ന രാഹുൽ തിവാട്ടിയയുടെയും ഏഴ് പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്റെയും പോരാട്ടമാണ് ഒരുഘട്ടത്തിൽ കൈവിട്ടുവെന്ന് കരുതിയ കളി ഗുജറാത്തിന് അനുകൂലമാക്കിയത്. സ്‌കോർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 ഓവറിൽ 158-6, ഗുജറാത്ത് ടൈറ്റൻസ് 19.4 ഓവറിൽ 161-5.