ദുബായ്: ഐ.പി.എൽ 14-ാം സീസണിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. വൈകീട്ട് 7.30-ന് തുടങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിലെ വിജയികൾ ഫൈനലിൽ ചെന്നൈ സൂപ്പർകിങ്‌സിനെ നേരിടും.

പ്രാഥമിക ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് മുന്നേറിയ ഡൽഹി ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റാണ് രണ്ടാം ക്വാളിഫയറിന് എത്തിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ബാംഗ്ലൂരിനോടും തോറ്റു. ഋഷഭ് പന്ത് നയിക്കുന്ന ടീമിന് തുടർച്ചയായ രണ്ടു തോൽവികളുടെ ക്ഷീണമുണ്ട്.

ആദ്യ കിരീടം എന്ന ലക്ഷ്യത്തിലേക്ക് കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയ ഡൽഹിക്ക് പക്ഷേ, അവസാന ഘട്ടത്തിൽ പിഴച്ചു. പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയ യുവ ബാറ്റ്‌സ്മാന്മാരുടെ കരുത്തിൽ മുന്നേറുന്ന ടീമിന് ആന്റിച്ച് നോർക്യ, ആവേശ് ഖാൻ, ആർ. അശ്വിൻ, കാഗിസോ റബാഡ തുടങ്ങിയ മികച്ച ബൗളിങ് പടയുമുണ്ട്.

ആദ്യഘട്ടത്തിലെ ഏഴിൽ അഞ്ചു മത്സരങ്ങളും തോറ്റ കൊൽക്കത്ത രണ്ടാംഘട്ടത്തിലെ ഏഴിൽ അഞ്ചു മത്സരങ്ങളും ജയിച്ചാണ് പ്ലേ ഓഫിൽ എത്തിയത്. തിങ്കളാഴ്ച ഓൾറൗണ്ട് മികവിൽ ബാംഗ്ലൂരിനെയും തോൽപ്പിച്ചതോടെ കൊൽക്കത്ത ടീം ചാർജ് ആയിരിക്കുന്നു. ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, നിധീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരടങ്ങിയ ബാറ്റിങ് നിരയിൽ ഒരാൾ തിളങ്ങിയാൽ തന്നെ മികച്ച സ്‌കോറിലെത്താനാകും.

പിന്നാലെ ദിനേഷ് കാർത്തിക്, സുനിൽ നരെയ്ൻ, ഒയിൻ മോർഗൻ എന്നിവരുമുണ്ട്. ബാംഗ്ലൂരിനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും സുനിൽ നരെയ്ൻ തിളങ്ങി. സ്പിന്നർ വരുൺ ചക്രവർത്തിയും ടീമിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കുന്നു.