പൂണെ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 177 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പൂണെയ്ക്ക് ക്വിന്റൺ ഡി കോക്ക് (29 പന്തിൽ 50), ദീപക് ഹൂഡ (27 പന്തിൽ 41) എന്നിവരുടെ ഇന്നിങ്സാണ് മാന്യമായ സ്‌കോർ നൽകിയത്. ആന്ദ്രേ റസ്സിൽ കൊൽക്കത്തക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, കൊൽക്കത്ത ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. പരിക്കിനെ തുടർന്ന് ഉമേഷ് യാദവ് പുറത്തായി. ഹർഷിത് റാണ ടീമിലെത്തി. ലഖ്നൗ ഒരു മാറ്റം വരുത്തി. കൃഷ്ണപ്പ ഗൗതമിന് പകരം ആവേഷ് ഖാൻ ടീമിലെത്തി.

അമ്പരിപ്പിക്കുന്ന തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. മികച്ച ഫോമിലുള്ള ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ ആദ്യ പന്ത് നേരിടുന്നതിന് മുമ്പ് പവലിയനിലെത്തിക്കാൻ കൊൽക്കത്തയ്ക്കായി. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാവുകയായിരുന്നു രാഹുൽ. എന്നാൽ മൂന്നാം വിക്കറ്റിൽ ഡി കോക്ക്- ഹൂഡ സഖ്യം 71 റൺസ് കൂട്ടിചേർത്തു. എന്നാൽ ഡി കോക്ക് മടങ്ങിയതോടെ റൺനിരക്ക് കുറഞ്ഞു. സുനിൽ നരെയ്ന്റെ പന്തിൽ ലോങ് ഓഫി ശിവം മാവിക്ക് ക്യാച്ച്.

വൈകാതെ ഹൂഡ പവലിയനിൽ തിരിച്ചെത്തി. റസ്സലിന്റെ പന്തിൽ ശ്രേയസിന് ക്യാച്ച്. ക്രുനാൽ പാണ്ഡ്യയേയും (25) മടക്കി റസ്സൽ തന്റെ രണ്ടാം വിക്കറ്റ് നേടി. 14 പന്തിൽ 28 റൺസ് നേടിയ മാർകസ് സ്റ്റോയിനിസ് വാലറ്റത്ത് നിർണായക സംഭാവന നൽകി. അവസാന ഓവറിൽ ജേസൺ ഹോൾഡറുടെ (നാല് പന്തിൽ 13) രണ്ട് സിക്സ് കൂടിയായപ്പോൾ സ്‌കോർ 175 കടന്നു. ആയുഷ് ബദോനി (17 പന്തിൽ 15) പുറത്താവാതെ നിന്നു. അവസാന പന്തിൽ ദുഷ്മന്ത് ചമീര (0) റണ്ണൗട്ടായി.

ഇന്ന് ജയിച്ചാൽ ലഖ്നൗവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമുണ്ട്. നിലവിൽ 10 മത്സരങ്ങളിൽ 14 പോയിന്റുള്ള ലഖ്നൗ രണ്ടാമതാണ്. കൊൽക്കത്ത എട്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ എട്ട് പോയിന്റ് മാത്രമാണ് കൊൽക്കത്തയ്ക്കുള്ളത്. ഇന്ന് ജയിക്കാനായില്ലെങ്കിൽ കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യധകൾക്ക് മങ്ങലേൽക്കും.