ടെഹ്‌റാൻ: ഇറാനിൽ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നയാളെ പൊതുജന മധ്യത്തിൽ തൂക്കിക്കൊന്നു. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതായും കൊന്നതായും തെളിഞ്ഞതിനെ തുടർന്ന് 42കാരനായ ഇസ്മയീൽ ജാഫർസാദെ എന്നയാളെയാണ് സർക്കാർ പരസ്യമായി തൂക്കിലേറ്റിയത്. ഇറാനിലെ ആർദബിൽ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറൻ പട്ടണമായ പർസാബാദിലാണ് ശിക്ഷ നടപ്പാക്കിയത്.

ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതു കാണാനെത്തിയ ജനക്കൂട്ടം നിറഞ്ഞ കയ്യടികളോടെയാണ് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇത്തരം കിരാതമായ കുറ്റകൃത്യങ്ങൾ മൂലം മനഃസമാധാനം നഷ്ടമായ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനും പൗരന്മാരുടെ സുരക്ഷിതത്വ ബോധം പുനഃസ്ഥാപിക്കുന്നതിനുമാണ് പൊതുജനമധ്യത്തിൽ വധശിക്ഷ നടപ്പാക്കിയതെന്ന് ആർദബിൽ പ്രവിശ്യയിലെ പ്രോസിക്യൂട്ടർ നാസർ അത്താബത്തി വ്യക്തമാക്കി.

അതോന അസ്ലാനി എന്ന ഏഴുവയസ്സുകാരിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ജൂൺ 19നായിരുന്നു സംഭവം. തെരുവോര കച്ചവടക്കാരനായ പിതാവിനൊപ്പം സഞ്ചരിക്കുമ്പോൾ വഴിതെറ്റിപ്പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പ്രതിയായ ഇസ്മയീലിന്റെ വീട്ടിലെ ഗാരേജിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യവുമായി ആളുകൾ ഒന്നാകെ സംഘടിച്ചിരുന്നു.

സംഭവത്തെ 'ഭീകരം' എന്നു വിശേഷിപ്പിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് അവസാന വാരത്തോടെ ആരംഭിച്ച വിചാരണയ്‌ക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. സെപ്റ്റംബർ 11ന് ഇറാൻ സുപ്രീം കോടതിയും പ്രതിയുടെ വധശിക്ഷ ശരിവച്ചതോടെയാണ് പരസ്യമായി ശിക്ഷ നടപ്പാക്കിയത്.

അതേസമയം, രണ്ടു വർഷം മുൻപ് മറ്റൊരു വനിതയേയും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതായി പ്രതി ഇസ്മയീൽ വിചാരണമധ്യേ ഏറ്റുപറഞ്ഞതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഈ സംഭവത്തിൽ യുവതിയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല.