ഡബ്ലിൻ :അയർലണ്ടിലെ ഡൺലേരി പബ്‌ളിക്ക് പാർട്ടിസിപ്പേഷൻ നെറ്റ് വർക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂർ ചെമ്പേരി സ്വദേശിയും, പൊതു പ്രവർത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് 'ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്' പ്രതിനിധിയായി പി പി എൻ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡൺലേരി പി പി എന്നിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവർത്തകനും ബ്ളാക്ക് റോക്ക് സീറോ മലബാർ കമ്യുണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി സെബാസ്റ്റ്യൻ.

രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്സിലുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകൾ. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എൻ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡൺലേരി കൗണ്ടി കൗൺസിൽ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എൻ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ് (Social Housing ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അയർലണ്ടിലെ വികേന്ദ്രീകൃത പ്ലാനിങ് സംവിധാനത്തിൽ പദ്ധതികൾ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ PPN സമിതികൾക്കുമുള്ളത്. കൗൺസിലർമാരോടൊപ്പം പി പി എൻ പ്രതിനിധികളും ചേർന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വർഷങ്ങളിലേക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുക.കമ്യുണിറ്റി ഗ്രൂപ്പുകൾക്കും സംഘടനകൾക്കും സർക്കാർ ഗ്രാന്റുകൾ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കും കൗണ്ടി തലത്തിലുള്ള പി പി എന്നുകളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

കണ്ണൂർ സ്വദേശിയായ അഡ്വ.സിബി സെബാസ്റ്റ്യൻ കഴിഞ്ഞ 17 വർഷമായി കുടുംബസമേതം അയർലണ്ടിലാണ് താമസം.നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് സ്‌കൂൾ പാര്‌ലമെന്റ് അംഗമായും പയ്യന്നൂർ കോളേജിൽ യൂണിയൻ ചെയർമാൻ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കെഎസ്‌യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്ത് ഉണ്ടായിരുന്ന സിബി സെബാസ്റ്റ്യൻ വിവിധ കമ്മറ്റികളിൽ നേതൃത്വം വഹിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

മംഗലാപുരത്ത് SDM ലോ കോളേജിലെ നിയമപഠനത്തിനുശേഷം സിബി സെബാസ്റ്റ്യൻ കാസറഗോഡ് കണ്ണൂർ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്തതിനു ശേഷം തലശ്ശേരി ജില്ലാ കോടതിയിൽ ഡിസ്ട്രിക്ട് പബ്ലിക് പ്രോസിക്യുട്ടർ ചന്ദ്രൻ ചന്ദ്രോത്തിനൊപ്പം ജോലി ചെയ്തിരുന്നു. പ്രൊസിക്യുട്ടറുടെ ഓഫിസിൽ പ്രാക്ടീസ് ചെയ്യുമ്പോൾ പ്രമാദമായ പല രാഷ്ട്രീയ കേസുകളിലും പ്രൊസിക്യുഷനെ സഹായിച്ചിരുന്നു.പ്രമാദമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികൾക്ക് വധശിക്ഷയും ജീവപര്യന്തവും തലശ്ശേരി ജില്ലാ കോടതി വിധിച്ചപ്പോൾ ചന്ദ്രൻ ചന്ദ്രോത്തിനൊപ്പം പ്രോസിക്യുഷനെ സഹായിച്ചിരുന്നത് അഡ്വ സിബി സെബാസ്റ്റ്യൻ ആയിരുന്നു .

തുടർന്ന് ഡൽഹി സുപ്രീം കോടതിയിലേക്ക് പ്രാക്ടീസ് തുടങ്ങിയ അഡ്വ. സിബി സെബാസ്റ്റ്യൻ കേരള സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ അഡ്വ .എംടി ജോർജിനൊപ്പം കേരള സർക്കാരിന് വേണ്ടിയും നിരവധി കേസുകളിൽ സുപ്രീം കോടതിയിൽ ഹാജരായിട്ടുണ്ട്.

പ്രമാദമായ കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ ഡെപ്യൂട്ടി കളക്ടർ ടിടി ആന്റണിക്ക് വേണ്ടി എംടി ജോർജിനൊപ്പം സുപ്രീം കോടതിയിൽ ഹാജരായതും ഹർജിക്കാർക്ക് അനുകൂലമായ വിധി വാങ്ങുകയും ചെയ്തിരുന്നു .കൂത്തുപറമ്പ് വെടിവെയ്‌പ്പിനെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയോഗിച്ച ജൂഡിഷ്യൽ കമ്മീഷൻ അനാവശ്യമായി നടത്തിയ വെടിവെയ്‌പ്പിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വ്യക്തമാക്കിയിരുന്നു . 1997 ൽ ഇടത് സർക്കാർ നിയമിച്ച പത്മനാഭൻ കമ്മീഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം വി രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടിടി ആന്റണി, ഡിവൈഎസ്‌പി അബ്ദുൾ ഹക്കീം ബത്തേരി, എസ്‌പി രവത ചന്ദ്രശേഖർ അടക്കം പ്രതികളായിരുന്ന കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കളക്ടർ ടിടി ആന്റണിക്ക് വേണ്ടി ഹാജരായത്.
കേസിൽ മുഴുവൻ പ്രതികളേയും വിട്ടയച്ചിരുന്നു.

ഐറീഷ് നിയമത്തിൽ ഉപരിപഠനം നടത്തുന്ന സിബി സെബാസ്റ്റ്യൻ ഐറീഷ് രാഷ്ട്രീയത്തിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി( Fianna Fáil ) യിലെ സജീവ് പ്രവർത്തകനും ''ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ സഘാടക സമിതി ചീഫ് കോർഡിനേറ്ററും കൂടിയാണ്. Royal College of Surgeons in Ireland കോളേജിൽ നിന്നും നേഴ്സിങ് ഡിഗ്രി കഴിഞ്ഞ ബ്‌ളാക്ക്‌റോക് ഹെൽത്ത് ഹോസ്പിറ്റലിൽ 1നേഴ്സായി ജോലിചെയ്യുന്ന ആലക്കോട് മേരിഗിരി സ്വദേശി പഴയിടത്ത് ടെൻസിയ ടോം ആണ് ഭാര്യ . ഡബ്ലിൻ യൂനിവേഴ്സിറ്റി ഗ്രാഡുവേറ്റ് വിദ്യാർത്ഥിയായ എഡ് വിൻ , എറിക്ക് , ഇവാനിയ മരിയ എന്നിവർ മക്കളാണ് .