ഇംഫാൽ: 16 കൊല്ലം നീണ്ട നിരാഹാരസമരം മണിപ്പുരിന്റെ സമരനായിക ഇറോം ഷർമിള അവസാനിപ്പിച്ചു. മണിപ്പുരിൽ സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന ആംഡ് ഫോഴ്സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്ട് 1958 (അഫ്സ്പ) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 2000 നവംബറിൽ ഇറോം ഷർമിള നിരാഹാരസമരം ആരംഭിച്ചത്.

ദൈർഘ്യമേറിയ സമരത്തിലൂടെ ലോകം അറിയുന്ന പ്രതിഷേധ നായികയാണ് നാൽപ്പത്തിനാലുകാരിയായ ഇറോം ശർമിളയെന്ന ഈ മണിപ്പുരുകാരി. ഉച്ചയോടെ കോടതിയിൽനിന്ന് ജാമ്യം ലഭിച്ച ഇറോം ഷർമിള വൈകീട്ട് നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയപ്രവേശത്തിന്റെ ഭാഗമായാണ് സമരം നിർത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ പത്തരയോടെ ആശുപത്രി മുറിയിൽനിന്നും ഷർമിളയെ ഇംഫാൽ ജില്ല മജ്‌സ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കി. 16 ആശുപത്രി മുറിയായിരുന്നു ഷർമിളയുടെ തടവറ. സ്വന്തം നിലയിൽ നൽകുന്ന ബോണ്ടി ഷർമിളയെ മോചിപ്പിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി. ഷർമിള തന്നെയാണ് കോടതിയിൽ അവർക്കുവേണ്ടി വാദിച്ചത്. പൊലീസിന്റെയും മറ്റും തുടർവാദങ്ങൾ നടന്നു. തുടർന്ന് രണ്ടരയോടെ 10000 രൂപ ബോണ്ടിന്മേൽ കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് ജയിലേക്ക് തന്നെ തിരിച്ചുപോയി.

അതേസമയം അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2000ൽ തുടങ്ങിയ സമരം അവസാനിപ്പിക്കുന്നതിനെതിരെയും വിമർശങ്ങളുണ്ട്. ആവശ്യങ്ങളിൽനിന്ന് പിന്നോട്ടുപോകലാകും രാഷ്ട്രീയപ്രവേശനമെന്ന് കങ്‌ലേയി യാവോൽ കന്ന ലുപ്, കങ്‌ലേയി പാക് കമ്യൂണിസ്റ്റ് പാർട്ടി എന്നിവ ചേർന്ന് രൂപീകരിച്ച സോഷ്യലിസ്റ്റ് യൂണിറ്റി സഖ്യം അഭിപ്രായപ്പെട്ടു. മണിപ്പുരിന്റെ ഉരുക്കുവനിത നിരാഹാരസമരം തുടരണമെന്നും സോഷ്യലിസ്റ്റ് സഖ്യം ആവശ്യപ്പെട്ടു.നിരാഹാര സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ശ്രമിച്ചാൽ മുൻഗാമികളെപ്പോലെ ജീവൻ നഷ്ടപ്പെടുമെന്ന് ഭീകര സംഘടനകൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്

വിവാഹിതയാകുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇറോം ഷർമിള പ്രഖ്യാപിച്ചിരുന്നു. പുതിയ പാർട്ടി രൂപീകരിക്കുമോ എന്നും ആരെയാണ് വിവാഹം ചെയ്യുകയെന്നും വ്യക്തമാക്കിയിട്ടില്ല. ഗോവയിൽ ജനിച്ച് ബ്രിട്ടീഷ് പൌെരത്വം നേടിയ ഡെസ്മണ്ട് കുടിനോയുമായി ഷർമിളയ്ക്ക് വർഷങ്ങളായി അടുത്ത സൗഹൃദമുണ്ട്.