ഫത്തോർഡ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്‌ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഗോൾരഹിതമായ ആദ്യപകുതി പിന്നിട്ട് 48-ാം മിനിറ്റിൽ ഇമ്രാൻ ഖാന്റെ പാസിൽ നിന്ന് മലയാളി താരം വി പി സുഹൈർ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് മുന്നിലെത്തി.

55-ാം മിനിറ്റിൽ ഈസറ്റ് ബംഗാൾ പ്രതിരോധനിരയിലെ സാർത്ഥക് ഗോലൂയിയുടെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിന്റെ ലീഡുയർത്തി. നോർത്ത് ഈസ്റ്റിന്റെ നിം ഡോർജെയുടെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഗൊലൂയിയുടെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. 71ാം മിനിറ്റിൽ രാജു ഗെയ്ക്ക്വാദ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പു കാർഡും കണ്ട് പുറത്തുപോയതിനെത്തുടർന്ന് ഈസ്റ്റ് ബംഗാൾ പത്തുപേരായി ചുരുങ്ങി.

87ാം മിനിറ്റിൽ സെൽഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത് സാർത്ഥക് ഗൊലൂയി ഈസ്റ്റ് ബംഗാളിനായി ഒരു ഗോൾ മടക്കി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ഈസ്റ്റ് ബംഗാൾ പൊരുതി നോക്കിയെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധം വഴങ്ങിയില്ല. ജയത്തോടെ 19 കളികളിൽ 30 പോയന്റുമായി നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

19 കളികളിൽ 28 പോയന്റുള്ള ഹൈദരാബാദ് എഫ്സി അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ കരുത്തരായ എഫ്സി ഗോവയെ മറികടന്നാലെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവു. നോർത്ത് ഈസ്റ്റിനാകട്ടെ അവസാന മത്സരം പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്‌സുമായാണ്.ഗോവക്ക് അവസാന മത്സരത്തിൽ സമനില നേടിയാലും പ്ലേ ഓഫിലെത്താം. ഇന്നത്തെ തോൽവിയോടെ 19 കളികളിൽ 17 പോയന്റുമായി ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുന്നു.