ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് പുറത്ത് സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചവരെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഈ വർഷം ജനുവരിയിലാണ് ഡൽഹിയിലെ ഇസ്രയേൽ എംബിസിക്ക് മുന്നിൽ സ്ഫോടനം നടന്നത്. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. എൻ.ഐഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ നമ്പർ മുഖേനയുമാണ് വിവരങ്ങൾ കൈമാറേണ്ടത്.

ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രയേൽ എംബസിക്ക് സമീപം നടന്ന ചെറിയ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതേ സമയം ഉയർന്ന സുരക്ഷമേഖലയിലാണ് ഇത്തരത്തിലൊരു സ്ഫോടനം നടന്നതെന്നും കാറുകളുടെ ചില്ലുകൾക്ക് കേടുപാട് സംഭവിച്ചെന്നും അധികൃതർ അറിയിച്ചിരുന്നു.