ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്ക് അനുകൂല നിലപാടുമായി കേന്ദ്രസർക്കാർ കോടതിയിൽ. പ്രതികൾ ഇറ്റലിയിൽ തന്നെ തുടരുന്നതിൽ സോളിസിറ്റർ ജനറൽ കോടതിയിൽ എതിർപ്പ് ഉന്നയിച്ചില്ല.

കേസിൽ രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി വരുന്നതുവരെ ഇറ്റലിയിൽ തുടരുന്നതിന് അനുവദിക്കണമെന്നു കാട്ടി ഇറ്റാലിയൻ നാവികൻ സമർപ്പിച്ച ഹർജിയിലാണു കേന്ദ്രത്തിന്റെ അനുകൂല നിലപാട്. ജാമ്യനിബന്ധനകൾ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് എ.ആർ.ദാവെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു പരിഗണിക്കുന്നത്.

മലയാളികളായ രണ്ട് മൽസ്യത്തൊഴിലാളികളെ കടലിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ ലത്തോറെ, സാൽവത്തോറെ ജിറോൺ എന്നിവർ ഇപ്പോൾ ഇറ്റലിയിലാണ്. ഇതിൽ ലത്തോറെയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. നേരത്തേ ജിറോൺ നൽകിയ അപേക്ഷയിലെ നിബന്ധനകൾ പോലെ ലത്തോറെയുടെ ഹർജിയിലും തീരുമാനമെടുക്കുന്നതിനു സർക്കാരിനു കുഴപ്പമില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്.നരസിംഹ അറിയിച്ചു.

വ്യക്തമായ നിലപാട് ഇക്കാര്യത്തിൽ അറിയിക്കണമെന്നു കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തുടർന്ന് കേസ് 28ലേക്കു മാറ്റി. ഇറ്റലിയിൽ തുടരാൻ ലത്തോറയ്ക്കു നൽകിയിരിക്കുന്ന കാലാവധി ഈ മാസം 30ന് അവസാനിക്കും. അപേക്ഷയുടെ പകർപ്പു ലഭിക്കാത്തതിനാൽ ഹർജിയിൽ വാദം കേൾക്കരുതെന്നു മൽസ്യത്തൊഴിലാളികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ റാണാ മുഖർജി അറിയിച്ചു. രാജ്യാന്തര ട്രിബ്യൂണലിന്റെ നടപടികൾ 2019നു മുൻപു പൂർത്തിയാകാനുള്ള സാധ്യതയില്ലാത്തതിനാൽ ആശ്വാസനടപടികൾ സ്വീകരിക്കരുതെന്നു കാട്ടി സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.