സ്ത്രീവിഷയത്തിൽ കുപ്രസിദ്ധനാണെങ്കിലും മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബർലുസ്‌കോണി ഇക്കുറി അതിനൊന്നും മുതിർന്നില്ല. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ ബർലുസ്‌കോണിക്ക് മുന്നിലേക്ക് അർധനഗ്‌നയായി മാറിടം കാട്ടി ചാടിവീണ് പ്രതിഷേധമറിയിച്ച യുവതിയെ ഒരുനോക്ക് നോക്കിയശേഷം ബർലുസ്‌കോണി തിരിഞ്ഞുനടന്നു. ഏതാനും മിനിറ്റുകൾ മേശപ്പുറത്തുകയറിനിന്ന് കൈകളുയർത്തി പ്രതിഷേധിച്ച യുവതിയെ പൊലീസ് ബൂത്തിൽനിന്ന് നീക്കം ചെയ്തശേഷമാണ് ബർലുസ്‌കോണി വോട്ട് ചെയ്യാൻ തിരികെയെത്തിയത്.

ഞായറാഴ്ച സമാപിച്ച വോട്ടെടുപ്പിൽ ബുർലുസ്‌കോനിയുടെ നേതൃത്വത്തിലുള്ള സെന്റർ-റൈറ്റ് മുന്നണി സർക്കാരുണ്ടാക്കാൻ വിഷമികക്കുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ബർലുസ്‌കോണിയുടെയ ഫോഴ്സ ഇറ്റലിയും തീവ്രവലതുപക്ഷ സംഘടനകളായ ലീഗൂം ബ്രദേഴ്സ് ഓഫ് ഇറ്റലിയും ചേർന്നുള്ള മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാനാവുമോയെന്ന സംശയം എക്സിറ്റ്പോളുകൾ ഉയർത്തുന്നു.

സർക്കാർ വിരുദ്ധ പാർട്ടിയായ 5-സ്റ്റാർ മൂവ്മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും സെന്റർ-ലെഫ്റ്റ് മുന്നണി മൂന്നാം സ്ഥാനത്താകുമെന്നും റായ് ടെലിവിഷനും ചാനൽ ലാ 7-നും നടത്തിയ എക്സിറ്റ്പോളുകൾ സൂചിപ്പിക്കുന്നു. 30 ശതമാനത്തോളം വോട്ടുകൾ 5-സ്റ്റാർ സ്വന്തമാക്കുമെന്നാണ് സൂചന. എന്നാൽ, ബർലുസ്‌കോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വരാനാണ് സാധ്യതയെന്നും ഫലങ്ങൾ പറയുന്നു.

'ബർലുസ്‌കോണി, നിങ്ങളുടെ കാലം കഴിഞ്ഞു' എന്ന് മാറത്ത് എഴുതിവച്ചുകൊണ്ടാണ് പോളിങ് ബൂത്തിയിൽ ബർലുസ്‌കോണിയുടെ മുന്നിലേക്ക് യുവതി ചാടിക്കയറിയത്. അപ്രതീക്ഷിത നീക്കത്തിൽ ഒന്നുപകച്ച മുൻപ്രധാനമന്ത്രി, ഒരു നോക്ക് നോ്ക്കിയശേഷം പിന്മാറുകയായിരുന്നു. ബർലുസ്‌കോണി വോട്ട് രേഖപ്പെടുത്തുന്നത് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഏതാനും മിനിറ്റ് യുവതി നിന്നനിൽപ്പിൽ പ്രതിഷേധിച്ചു. ഒടുവിൽ പൊലീസെത്തി യുവതിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു.

ഇതാദ്യമായല്ല ബർലുസ്‌കോണിയുടെ മുന്നിലേക്ക് അർധനഗ്‌നകളായ യുവതികൾ മാറിടം കാട്ടി സമരം നടത്തുന്നത്. അഞ്ചുവർഷംമുമ്പും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മിലാനിലെ പോളിങ് ബൂത്തിലെത്തിയ ബർലുസ്‌കോണിക്ക് മുന്നിൽ മാറിടം കാട്ടൽ സമരം നടത്തിയിരുന്നു. ഫെമെൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സമരത്തിൽ അന്ന് മൂന്ന് യുവതികളാണ് ഉണ്ടായിരുന്നത്.