തിരുവനന്തപുരം: മുൻവിജിലൻസ് ഡയറക്ടറും നിലവിൽ ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം നിർദ്ദേശിച്ച് ലോകായുക്ത.

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഹാജരാകാനും ലോകായുക്ത ജേക്കബ് തോമസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകാനാണ് നിർദ്ദേശം.

ഡി.ജി.പി ജേക്കബ് തോമസിനെതിരെ നാല് പരാതികളാണ് ലോകായുക്തയ്ക്ക് ലഭിച്ചത്. ഇതിൽ മൂന്ന് പരാതികളിൽ കഴമ്പില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ വ്യക്തമായിരുന്നു. എന്നാൽ ഡ്രഡ്ജർ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനാണ് ലോകായുക്ത നിർദ്ദേശം.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കുന്ന സമയത്ത് ഡ്രഡ്ജർ വാങ്ങിയത് വഴി സംസ്ഥാന സർക്കാരിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹർജിയിലെ ആരോപണം.