പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസിയായ മധുവിനെ ക്രിമിനലുകൾ അടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് നൽകി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. 'പാഠം ആറ്, കാട്ടിലെ കണക്ക്' എന്ന തലക്കെട്ടിൽ നൽകിയ പോസ്റ്റിൽ ജേക്കബ് തോമസ് രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.

അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങളാണെന്നും അടിയേറ്റു മരിച്ചവർ ഒരാളുമാണെന്നും ചൂണ്ടിക്കാട്ടുന്ന പോസ്റ്റിൽ മരിച്ചു ജീവിക്കുന്നത് 31,000 പേരാണെന്നും പറയുന്നു. 500 കോടി രൂപ മുടക്കി എന്നും സുഖിച്ച് ജീവിക്കുന്നത് 28 വകുപ്പുകളിലുള്ളവരാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലൻസിന്റെ ബി.ടി ഓഡിറ്റ് ആളെ തട്ടിയെന്നും പരിഹസിക്കുന്ന ജേക്കബ് തോമസ് 'നാം മുന്നോട്ട്, കാടിന്റെ മക്കൾ പിന്നോട്ട്!' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മധുവിന്റെ കൊലപാതകത്തിൽ നേരത്തേയും ജേക്കബ് തോമസ് ഫേസ്‌ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് മധു എങ്ങനെയെത്തി എന്ന് ചോദ്യമുയർത്തിയായിരുന്നു ഇത്. പോളണ്ടിനെയും നികരാഗ്വയെയും പറ്റി പറയുന്ന ബുദ്ധിജീവികൾ് എന്തുകൊണ്ട് അട്ടപ്പാടിയെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വിശപ്പടക്കാൻ അപ്പക്കഷ്ണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീൻ വാൾ ജീന്റെ കഥ വിക്ടർ ഹ്യൂഗോ എഴുതിയിട്ട് ഒരുപാട് കാലമായി. എന്നാൽ ഇന്നും അതേ പോലുള്ള അവസ്ഥ സമൂഹത്തിൽ ഉണ്ട്. പട്ടിണിക്കാരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യബോധം തരംതാണു. വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാകുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു.

ജേക്കബ് തോമസിന്റെ പോസ്റ്റ്