ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ വിദേശ യാത്രാവിലക്ക് നേരിട്ടിരുന്ന ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് അബുദാബിയിൽ പോകാൻ കോടതിയുടെ അനുമതി. മെയ്‌ 31-ാം തീയതി മുതൽ ജൂൺ ആറ് വരെയാണ് നടിക്ക് യാത്രാനുമതി നൽകിയത്.

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി യുടെ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനായാണ് ജാക്വിലിൻ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

അബുദാബിയിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ സമർപ്പിക്കണം, യാത്രയുടെ വിശദവിവരങ്ങളും മടക്കയാത്രയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം, 50 ലക്ഷം രൂപ ബോണ്ടായി സമർപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ. ജാക്വിലിൻ ഫെർണാണ്ടസിനെതിരേ നിലവിലുണ്ടായിരുന്ന ലുക്ക് ഔട്ട് സർക്കുലറും കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ജാക്വിലിൻ ഫെർണാണ്ടസിന് ഇന്ത്യയ്ക്ക് പുറത്തുപോകാൻ വിലക്കേർപ്പെടുത്തിയിരുന്നത്. സുകേഷ് ചന്ദ്രശേഖർ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസുമായി ബന്ധപ്പെട്ട് ജാക്വിലിന്റെ 7.27 കോടി രൂപയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.