ചെന്നൈ/ന്യൂഡൽഹി: ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്‌നാട് പ്രക്ഷുബ്ധമായ വേളയിൽ കേസിലെ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിവച്ചു. കേന്ദ്രസർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് വിധി പറയുന്നത് നീട്ടിയതും. ജെല്ലിക്കെട്ടുമായുള്ള മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനവുമായി ചർച്ചകൾ നടക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

അതുകൊണ്ട് വിധി പറയുന്നത് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ അറിയിച്ചത്. ഇതിനെ തുടർന്നാണ് വരുന്ന ഒരാഴ്ചത്തേക്ക് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ഇറക്കുകയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും. അതേസമയംജല്ലിക്കെട്ട് നിരോധിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വൻ ജനകീയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടിൽ അരങ്ങേറുന്നത്. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്‌നാട് മന്ത്രിസഭ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ചെന്നൈ മറീന ബീച്ചിൽ വിദ്യാർത്ഥിയുവജന സംഘടനകൾ നടത്തുന്ന പ്രക്ഷോഭവേദിയിലേക്ക് നാലാംദിവസമായ ഇന്നും ജനം ഒഴുകുകയാണ്. കൂടാതെ ഇന്ന് നടക്കുന്ന ബന്ദിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും തെരുവിലിറങ്ങിയിട്ടുണ്ട്. ഡിഎംകെ പ്രവർത്തകർ പലയിടങ്ങളിലും ട്രെയിൻ തടയൽ നടത്തുന്നുണ്ട്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെ കരുതൽ തടങ്കലിൽ ആക്കിയിരിക്കുകയാണ്. ചെന്നൈയിലെ പ്രക്ഷോഭ വേദിയിലേക്ക് താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, എ.ആർ റഹ്മാൻ, ധനുഷ് എന്നിങ്ങനെ നിരവധി പ്രശസ്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ജെല്ലിക്കെട്ട് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികർ സംഘവും പരസ്യമായി രംഗത്തുണ്ട്. പ്രശസ്ത താരങ്ങളായ അജിത് കുമാർ, സൂര്യ, തൃഷ, വിശാൽ തുടങ്ങി നിരവധി പേരാണ് തമിഴ് ജനതയ്ക്ക് ഐക്യദാർഢ്യവുമായി മൗന ധർണ നടത്തുന്നത്. സംഗീത രാജാവ് എആർ റഹ്മാനും നടൻ ധനൂഷും നിരാഹാരസമരവും ആരംഭിച്ചു.

ജെല്ലിക്കെട്ടിന് അനുമതി നൽകി ഓർഡിനൻസ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടികർ സംഘം സെക്രട്ടറി വിശാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുകയാണ്. ചെന്നൈ എഗ്‌മോർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ ഉപരോധം നടത്തിയ ഡിഎംകെ നേതാക്കൾ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ അടക്കമുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.

കേരളത്തിലേക്കുള്ള ബസുകളും മറ്റു വാഹനങ്ങളും പ്രതിഷേധക്കാർ അതിർത്തിപ്രദേശങ്ങളിൽ തടയുന്നുണ്ട്. ഇന്നലെ പൊള്ളാച്ചിയിൽ കേരളത്തിലേക്കുള്ള ബസുകൾ തടഞ്ഞിരുന്നു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സർക്കാർ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 24 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരീക്ഷകൾ മാറ്റിവച്ച് സ്‌കൂളുകളും കോളെജുകളും ഇന്നും അവധി നൽകിയിരിക്കുകയാണ്.