- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാവിഷൻ റെസിഡന്റ് ഡയറക്ടറെ സെൻട്രൽ എക്‌സൈസ് അറസ്റ്റ് ചെയ്തു; അഴിക്കുള്ളിലായ ജമാലുദ്ദീൻ ഫാറുഖി മന്ത്രി മുനീറിന്റെ വലം കൈ; ഖജനാവിലെത്തേണ്ട സേവന നികുതി ചാനൽ തട്ടിച്ചെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തി; മലയാളത്തിലെ ആദ്യ ന്യൂസ് ചാനലിലെ പ്രതിസന്ധി രൂക്ഷം
കൊച്ചി: ഇന്ത്യാവിഷൻ വാർത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടറും മന്ത്രി എംകെ മുനീറിന്റെ വിശ്വസ്തനുമായ ജമാലുദ്ദീൻ ഫാറൂഖിയെ സെൻട്രൽ എക്‌സൈസ് വിഭാഗം അറസ്റ്റു ചെയ്തു. കമ്പനി നിയമങ്ങൾ അനുസരിച്ച് പാലിക്കേണ്ട വ്യവസ്ഥകൾക്ക് വിരുദ്ധമായി വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. ചാനലിൽ മന്ത്രി മുനീറിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്
കൊച്ചി: ഇന്ത്യാവിഷൻ വാർത്താ ചാനലിന്റെ റസിഡന്റ് ഡയറക്ടറും മന്ത്രി എംകെ മുനീറിന്റെ വിശ്വസ്തനുമായ ജമാലുദ്ദീൻ ഫാറൂഖിയെ സെൻട്രൽ എക്‌സൈസ് വിഭാഗം അറസ്റ്റു ചെയ്തു. കമ്പനി നിയമങ്ങൾ അനുസരിച്ച് പാലിക്കേണ്ട വ്യവസ്ഥകൾക്ക് വിരുദ്ധമായി വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. ചാനലിൽ മന്ത്രി മുനീറിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്നു ജമാലുദ്ദീൻ ഫാറുഖി. കഴിഞ്ഞ ദിവസം ചാനൽ ഓഫീസിൽ സെൻട്രൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് അറസ്റ്റ്. ഇതോടെ കേരളത്തിലെ ആദ്യ വാർത്താ ചാനൽ പൂട്ടലിന്റെ വക്കിലുമെത്തി.
മാർച്ച് പത്തിന് മുമ്പ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ശമ്പള കുടിശിക നൽകിയില്ലെങ്കിൽ ചാനലിന്റെ സംപ്രേഷണം പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് കാട്ടി മാനേജ്‌മെന്റിന് ജീവനക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സമരം നയിക്കുന്ന കോഓർഡിനേഷൻ കമ്മറ്റിക്കായി എക്‌സിക്യൂട്ടീവ് എഡിറ്റർ ബി ദിലീപ് കുമാറും കൺവീനർ ടി.ജി സജിത്തുമാണ് മാനേജ്‌മെന്റിന് നോട്ടീസ് നൽകിയത്. ഇതിനിടെയാണ് ഫാറുഖിയെ അറസ്റ്റ് ചെയ്യുന്നത്.
ചാനൽ ഓഫീസിലെ വസ്തുവകകളുടെ കണക്കെടുപ്പും സെൻട്രൽ എക്‌സൈസ് നടത്തിയിട്ടുണ്ട്. ക്യാമറയും മറ്റ് സാങ്കേതിക ഉപകരണങ്ങളുടേയും പട്ടിക എടുത്തു. ഇവ ജപ്തി ചെയ്യാനാണ് സെൻട്രൽ എക്‌സൈസിന്റെ നീക്കം. ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. എല്ലാ വസ്തുക്കളും സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഇവയൊന്നും ഓഫീസിന് പുറത്തുകൊണ്ടു പോകരുതെന്ന് നിർദ്ദേശവും നൽകി. നിയമനടപടികൾ പൂർത്തിയാക്കി ഈ വസ്തുവകകൾ ജപ്തി ചെയ്യുമെന്ന് ഇന്ത്യാവിഷൻ മാനേജ്‌മെന്റിനെ കേന്ദ്ര ഏജൻസി അറിയിച്ചിട്ടുണ്ട്.
സേവന നികുതി ഇനത്തിൽ പരസ്യഏജൻസികളിൽനിന്നും പരസ്യ ദാതാക്കളിൽനിന്നും ഈടാക്കിയ തുക കേന്ദ്രസർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തിയതിനാണ് ജമാലുദ്ദീൻ ഫാറുഖിയുടെ അറസ്റ്റ്. കേരളത്തിൽ ആദ്യമായാണ് ഒരു വാർത്താ ചാനലിന്റെ മാനേജ്‌മെന്റ് വിഭാഗം തലവൻ നികുതി വെട്ടിപ്പിന്റെ പേരിൽ അറസ്റ്റിലാവുന്നത്. പതിനഞ്ച് കോടി രൂപയുടെ ക്രമക്കേടാണ് അന്വേഷണ സംഘം ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. സേവന നികുതിയിനത്തിൽമാത്രം 13 കോടിയോളം രൂപ ഇന്ത്യാവിഷൻ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് വിലയുരുത്തൽ.
നികുതി അടയ്ക്കുന്നതിന് നിരന്തരം നോട്ടിസ് നൽകിയിട്ടും പാലിക്കാത്തതിനാൽ തിങ്കളാഴ്ച സെൻട്രൽ എക്‌സൈസ് കൊച്ചി റീജിയണൽ ഓഫീസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ത്യാവിഷന്റെ കൊച്ചിയിലെ ആസ്ഥാനം റെയ്ഡ് ചെയ്ത് രേഖകൾ കണ്ടുകെട്ടിയിരുന്നു. സെൻട്രൽ എക്‌സൈസ് കൊച്ചി റീജിയണൽ ഓഫീസർ രേഷ്മ ലഖാനിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം ജമാലുദ്ദീൻ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാത്രി 7.15 ഓടെയായിരുന്നു അറസ്റ്റ്.
ഇന്ത്യാവിഷനിൽ നൽകുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്ന തുകയിൽ പരസ്യഏജൻസികളുടെ സേവന നികുതി ഇനത്തിലാണ് സർക്കാരിന് അടയ്ക്കാതെ വെട്ടിപ്പ് നടത്തിയത്. ഏജൻസികളിൽനിന്നും പരസ്യദാതാക്കളിൽനിന്നും ഈ തുക പിടിച്ചുവച്ചതിന് ശേഷം കേന്ദ്രസർക്കാരിലേക്ക് അടയക്കാതെയായിരുന്നു വെട്ടിപ്പ്. വൻ തുക കുടിശിക വരുത്തിയതിനെ തുടർന്ന് ഒരുവർഷം മുമ്പ് വിവിധ പരസ്യ ഏജൻസികൾക്ക് സെൻട്രൽ എക്‌സൈസ് വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇന്ത്യാവിഷന് നൽകുന്ന പരസ്യതുകയിൽനിന്നും സെൻട്രൽ എക്‌സൈസിന് നൽകേണ്ട കുടിശിക തുക അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം.
എന്നാൽ, സേവന നികുതിയിനത്തിൽ ഏജൻസികൾ നൽകേണ്ട തുക ഇന്ത്യാവിഷൻ നേരത്തെ തന്നെ പിരിച്ചെടുത്തിട്ടുണ്ടെന്നും തുക അടയ്ക്കാത്തതിന് തങ്ങൾ ഉത്തരവാദികളല്ലെന്നും കാണിച്ച് പരസ്യ ഏജൻസികൾ സെൻട്രൽ എക്‌സൈസിന് മറുപടി നൽകി. ഇതിന്റെ തുടർച്ചയായാണ് സ്ഥാനപത്തിൽ നടപടിയെടുത്തത്.ജീവനക്കാരുടെ ശമ്പള കുടിശിക ഫെബ്രുവരി 26ന് മുമ്പ് നൽകാമെന്ന് മാനേജ്‌മെന്റ് ലേബർ കമ്മീഷണർക്ക് ഉറപ്പ് നൽകിയുന്നു. എന്നാൽ സാമ്പത്തികമായി താളം തെറ്റിയതോടെ വാഗ്ദാനം പാലിക്കാനായില്ല.
ഇതിനെ തുടർന്ന് ലേബർ കമ്മീഷണർ ഡയറക്ടർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് നീക്കം തുടങ്ങി. എന്നാൽ സാമൂഹ്യ സുരക്ഷാ മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിലെ ഉന്നത തല ഇടപെടൽ മൂലം ലേബർ കമ്മീഷണറുടെ നീക്കങ്ങളുടെ വേഗത കുറഞ്ഞു. മാർച്ച് 10നകം ശമ്പള കുടിശിക നൽകാമെന്ന് മാനേജ്‌മെന്റ് കമ്മീഷണറെ അറിയിച്ചു. ഇതിനിടെയിലാണ് കേന്ദ്ര ഏജൻസിയുടെ നടപടികൾ ചാനലിനെ പ്രതിസന്ധിയിലാക്കുന്നത്. ഒരു തരത്തിലും സെൻട്രൽ എക്‌സൈസ് വകുപ്പിനെ സ്വാധീനിക്കാൻ മന്ത്രി മുനീറിനും സംഘത്തിനും കഴിഞ്ഞില്ല എന്നതിന് തെളിവാണ് അറസ്റ്റ്.



