ലണ്ടൻ: ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകനടനാകാൻ ഹോളിവുഡിന്റെ സ്വന്തം ജെയിംസ്‌ബോണ്ട് നടൻ ഡാനിയൽ ക്രെയ്ഗ്. ഹോളിവുഡ് മാസ് ക്ലാസ് സീരിസായ ജെയിംസ് ബോണ്ട് ചിത്രങ്ങുടെ ഏറ്റവും പുതിയ ചിത്രമായ 'ബോണ്ട് 25'-ൽ നായക നടനാവുന്ന ഡാനിയൽ ക്രെയ്ഗിന് 50 മില്യൺ പൗണ്ട് പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്.

അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിർമ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇത്രയും പ്രതിഫലം ലഭിച്ചാൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി ക്രെയ്ഗ് മാറും.

ഒടുവിൽ 'സ്പെക്ട്രാ 007' ൽ തകർത്തഭിനയിച്ച ഡാനിയേൽ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇതിനോടകം നാല് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി ഭാവപ്പകർച്ച നടത്തിയ ഡാനിയേൽ ക്രെയ്ഗ് അഞ്ചാം വരവിൽ ജെയിംസ് ബോണ്ടായി രംഗത്തെത്തുമ്പോൾ ഓസ്‌കർ ജേതാവായ സുപ്രസിദ്ധ സംവിധായകൻ ഡാനി ബോയൽ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം.

പ്രശസ്ത ചിത്രമായ 'സ്ലംഡോഗ് മില്യനെയർ' സംവിധാനം ചെയ്ത ഡാനി ബോയലും ഡാനിയേൽ ക്രെയ്ഗും ഏറ്റവും പുതിയ ബോണ്ട് ചിത്രമായ 'ബോണ്ട് 25'-ൽ പ്രവർത്തിക്കുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് അധികൃതർ സ്ഥിരീകരിച്ചത്.

ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രെയ്ഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റി. അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തിൽ താൻ വെള്ളിത്തിരയിലെത്തുമെന്ന് ഒരു ചാനൽ ടോക് ഷോയിൽ ക്രെയ്ഗ് നേരത്തെ സൂചന നൽകിയിരുന്നു.

ഇക്കാര്യത്തിന് സ്ഥിരീകരണമായതോടെ ആരാധകർ ആവേശത്തിലാണ്. 2015 അവസാനമാണ് ക്രെയ്ഗിന്റെ 'സ്പെക്ട്രാ 007' എന്ന അവസാന ചിത്രം പുറത്ത് വന്നത്. ബോണ്ട് പരമ്പരയിലെ 24-മത് ചിത്രമായ സ്പെക്ട്രായിൽ നൊലൂസിയ സിയാറയായി മോണിക്ക ബെലൂച്ചിയാണ് പ്രത്യക്ഷപ്പെട്ടത്. സാം മെൻഡിസാണ് 'സ്പെക്ട്രാ' സംവിധാനം ചെയ്തത്. 2006-ലെ ബോണ്ട് ചിത്രമായ കാസിനോ റോയലിലും ഡാനിയൽ ക്രെയ്ഗായിരുന്നു നായകൻ.

പൈൻവുഡ് സ്റ്റുഡിയോയിൽ ഈ വർഷം ഡിസംബറിൽ 'ബോണ്ട് 25'-ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. 2019 നവംബറിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇയോൺ പ്രൊഡക്ഷൻസിന്റെ മൈക്കൽ ജി.വില്യംസും ബാർബറിയ ബ്രൊക്കോലിയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. എംജിഎമ്മിനൊപ്പം ചേർന്ന് യൂനിവേഴ്‌സൽ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ ആഗോള വിതരണത്തിൽ ഏർപ്പെടും.