ന്യൂഡൽഹി; ദേശീയ ജനാധിപത്യ സഖ്യം(എൻഡിഎ) ദേശീയ നേതൃയോഗത്തിൽ ബീഫ് വിവാദത്തിൽ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സി.കെ ജാനു. ബിജെപി നേതൃത്വം ബീഫ് പോലുള്ള വിഷയങ്ങൾ ഉന്നയിച്ച് നിരന്തരമായി വിവാദമുണ്ടാക്കുന്നത് കേരളത്തിലെ സഖ്യകക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ജെആർഎസ് നേതാവായ സി.കെ.ജാനു തുറന്നടിച്ചു.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽപോലും ബീഫ് പ്രചരണ വിഷയമായെന്നും ജാനു ചൂണ്ടിക്കാട്ടി. ബീഫ് പോലുള്ള വിവാദവിഷയങ്ങൾ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും ജാനു ആവശ്യപ്പെട്ടു. ദലിതർക്കും ആദിവാസികൾക്കുംവേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ അവരിലെത്തുന്നുവെന്ന് ഉറപ്പാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ജാനു ബിജെപിക്കെതിരെ വിമർശനമുന്നയിച്ചത്. കേരള കോൺഗ്രസ് നേതാവ് പി.സി.തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്.

എൻഡിഎയിൽ ജനങ്ങൾ വൻതോതിൽ വിശ്വാസമർപ്പിക്കുന്നതായും മുന്നണി ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരനേതൃത്വം പ്രയോജനപ്പെടുന്നതായും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.