പത്തനംതിട്ട: മരണവീട്ടിലേക്ക് ശവപ്പെട്ടിയും വാങ്ങി മരണവേഗത്തിൽപ്പോയ ഓട്ടോറിക്ഷ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ ഇടിച്ചു വീഴ്‌ത്തി. പരുക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ ഉപേക്ഷിച്ച് മുങ്ങാൻ ഓട്ടോക്കാരുടെ ശ്രമം. പിന്നാലെ വന്ന കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോന്നി എലിയറയ്ക്കൽ ഇടത്തോടിയിൽ സലാവുദ്ദീന്റെ മകൻ ജാസർ സലാവുദ്ദീൻ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ മുതുപേഴുങ്കൽ രാധപ്പടി പോസ്റ്റ് ഓഫീസിനു സമീപത്തായിരുന്നു അപകടം. അതിരുങ്കലുള്ള മിനറൽ വാട്ടർ കമ്പിനിയിലെ സെയിൽസ്മാനായ ജാ സർ കമ്പനിയിൽ പോയി കോന്നിയിലേക്ക് സ്‌കൂട്ടറിൽ മടങ്ങി വരികയായിരുന്നു. ഈ സമയം അഞ്ച് മുക്കിലെ മരണവീട്ടിലേക്ക് ശവപ്പെട്ടിയുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിന് ശേഷം ഓട്ടോറിക്ഷ നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞ് ജാസറിനെ ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പിറകെ വന്ന കാറിൽ കയറ്റിയാണ് കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കബറടക്കം നടത്തി. മാതാവ്: ഷംല. സഹോദരി: ബിസ്മി