കൊച്ചി:സുന്ദരിയായ ഭാര്യയെ ലഭിച്ചതിൽ തൻ സന്തുഷ്ടനാണെങ്കിലും ഭാര്യയുടെ ചിത്രം പ്രസിദ്ധീകരിച്ചു കാണാൻ താത്പര്യമില്ലെന്ന് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്.സിനിമാ മംഗളം വാരികയിലാണ് ജാസി തന്റെ നിലപാട് വ്യക്തമാക്കിയത്.

സംഗീതവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും ചെന്നൈയിലും ഒക്കെ പോകേണ്ടിവരും. ചിലപ്പോൾ വീട്ടിലേക്ക് വരാൻ സാധിക്കില്ല. ആ സാഹചര്യങ്ങളിലെല്ലാം കണ്ടറിഞ്ഞ് അവൾ വീട്ടുകാര്യങ്ങൾ മാനേജ് ചെയ്യുന്നു. എനിക്ക് സാധിക്കാതെപോയ മേഖലയിൽ ജോലിചെയ്യുന്നു. ബി.ടെക് അദ്ധ്യാപികയാണ് അവൾ. അദ്ധ്യാപകനാകണമെന്നാഗ്രഹിച്ചിട്ടും സംഗീതത്തിൽ എത്തിപ്പെടാനായിരുന്നു എന്റെ നിയോഗം.

സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഭാര്യയുടെ ഫോട്ടോ കാണാൻ വായനക്കാർക്ക് കൗതുകമുണ്ടാവും പക്ഷേ ഭാര്യയുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് കാണാൻ എനിക്ക് താത്പര്യമില്ല. സ്വകാര്യതകൾ അങ്ങനെ തന്നെയിരിക്കട്ടെ..ജാസി പറയുന്നു

വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളും അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് ജാസി.
ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ വൈകിപ്പോയോ എന്ന്. അതിനുള്ള ഉത്തരം കൂടിയാണ് പറയുന്നത്. കറക്ട് സമയത്ത് തന്നെയാണ് ഞാൻ വിവാഹിതനായത്. പ്രായത്തിൽ പക്വത വന്നിട്ട് വിവാഹം കഴിക്കുന്നതാണുത്തമം. ഏത് പ്രശ്നങ്ങൾ വന്നാലും തരണം ചെയ്യാൻ പക്വത ആവശ്യമാണ്. അതില്ലാതെ ചെറുപ്രായത്തിൽ വിവാഹം ചെയ്യുമ്പോഴാണ് ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നത്.

അമിതമായി സംസാരിക്കുന്ന പെൺകുട്ടികളെ എനിക്കിഷ്ടമല്ല. നല്ല വിദ്യാഭ്യാസം ഉണ്ടാകണം, എന്നെ മനസ്സിലാക്കുന്ന ഒരാളാവണം. ദൈവാനുഗ്രഹത്തിന് ഈ പറഞ്ഞ ഗുണങ്ങളെല്ലാം അതുല്യയ്ക്കുണ്ട്. അവൾ അധികം സംസാരിക്കാറില്ല...ഭാര്യയെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും പങ്കു വയ്ക്കുന്നു ജാസി ഗിഫ്റ്റ്