ചെന്നൈ: തമിഴ്‌നാട്ടിൽ ജയലളിത സർക്കാർ നാളെ അധികാരമേൽക്കും. മുഖ്യമന്ത്രിക്കൊപ്പം 28 മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.

98 സീറ്റുമായി ശക്തമായ പ്രതിപക്ഷമായി ഡിഎംകെ സഖ്യം ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എഐഎഡിഎംകെ ഒറ്റക്ക് ഒരു വശത്ത് 10 പാർട്ടികൾ എതിർവശത്ത്. അങ്ങനെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ജയലളിത നേടിയ 134 സീറ്റ് കഴിഞ്ഞാൽ ബാക്കി നേടിയത് മുഴുവൻ ഡിഎംകെ സഖ്യമാണ്.

41 സീറ്റ് ചോദിച്ച് വാങ്ങിയ കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞത് 8 സീറ്റ് മാത്രമാണ്. ഇത്രയധികം സീറ്റ് കോൺഗ്രസിന് നൽകാതെ ഡിഎംകെ തന്നെ മത്സരിച്ചിരുന്നുവെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് ഇപ്പോൾ തന്നെ ഡിഎംകെയിൽ അഭിപ്രായം ഉണ്ട്. ഒരു സീറ്റ് പോലുംനേടാൻ കഴിയാതിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ പാട്ടാളി മക്കൾ കക്ഷി എംഡിഎംകെ തുടങ്ങിയ പാർട്ടികൾക്കാണ് നിലനിൽപ്പില്ലാതെ ആയത്.

സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഒറ്റയ്ക്കു മത്സരിച്ച അന്പുമണി രാംദോസിന് എംപി സ്ഥാനം ഉണ്ടെന്നതാണ് ആശ്വാസം. പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ വിജയകാന്ത് പാടുപെടും. 29 സീറ്റ് ഉണ്ടായിരുന്ന കാലത്ത് തന്നെ എംഎൽഎമാരുടെയും നേതാക്കളുടെയും ചോർച്ച തടയാൻ വിജയകാന്തിന് ആയിരുന്നില്ല, ഇനി കൂടുതൽ പേർ പാർട്ടി വിട്ട് പോകുമെന്ന് ഉറപ്പ്.

സിപിഎമ്മും സിപിഐയും തമിഴ്‌നാട്ടിൽ പ്രസക്തിയില്ലാത്തവരായി. വൈക്കോ തെരഞ്ഞെടുപ്പിന് ശേഷം അപ്രത്യക്ഷനായ മട്ടാണ്. ദളിത് പാർട്ടിയായ വിസികെയുടെ നേതാവ് തിരുമാവലവൻ മാത്രമാണ് ജയിക്കുമെന്ന പ്രതീതി ഉയർത്തിയത്. 87 വോട്ടിനാണ് അദ്ദേഹം കാട്ടുമണ്ണാർകോവിലിൽ തോറ്റത്. അതേ പേരിലുള്ള അപരൻ നേടിയ 289 വോട്ടാണ് തിരുമാവലവനെ തോൽപ്പിച്ചത്.