ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുഖ്യമന്ത്രിപദം നഷ്ടമായിട്ടും നിയമപോരാട്ടം നടത്തി തിരികെയെത്തിയ ജയലളിതഇന്നു മണ്ഡലത്തിലെത്തി വോട്ടർമാരെ കാണും. ഉപതെരഞ്ഞെടുപ്പിൽ തനിക്കു വോട്ടു ചെയ്യണമെന്നഭ്യർഥിച്ച് ജനങ്ങളെ കാണാൻ മണ്ഡലത്തിലെത്തിയതിനു പിന്നിൽ ഗിന്നസ് റെക്കോർഡെന്ന ലക്ഷ്യവും ജയക്കുണ്ട്.

ഒരേയൊരു ദിവസത്തെ പ്രചാരണത്തിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആർകെ നഗർ മണ്ഡലത്തിൽ മുഖ്യമന്ത്രി ജയലളിത എത്തുന്നത്. വന്നില്ലെങ്കിൽപ്പോലും ജയലളിതയ്ക്കു ജയം ഉറപ്പാണ്. എങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിക്കുകയാണു വരവിന്റെ ലക്ഷ്യം.

ഗിന്നസ് ലോക റെക്കോർഡ് തന്നെയാണ് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ലക്ഷ്യമിടുന്നതെന്ന് അണ്ണാ ഡിഎംകെ കേന്ദ്രങ്ങൾ പറയുന്നു. ഫലം വരുമ്പോൾ ഗിന്നസ് റെക്കോർഡ് അമ്മയുടെ പേരിലായിരിക്കുമെന്നാണ് അണ്ണാ ഡിഎംകെ നേതാവ് സി ആർ സരസ്വതി പറയുന്നത്. സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ജയയ്ക്കു വേണ്ടി പ്രചാരണത്തിൽ സജീവമാണ്. മണ്ഡലത്തെ വിവിധ മേഖലകളായി തിരിച്ചു മന്ത്രിമാർക്കു വീതിച്ചു നൽകിയിട്ടുണ്ട്.

അതതു സ്ഥലത്തെ വോട്ടുകൾ സമാഹരിക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം, ചുമതലയുള്ള മന്ത്രിക്കാണ്. വോട്ട് കുറഞ്ഞാൽ അതു ജയലളിതയ്ക്കു തങ്ങളോടുള്ള സ്‌നേഹം കുറയാനും ഇടയാക്കുമെന്നതിനാൽ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഓരോ മന്ത്രിമാരും.

മന്ത്രിസഭാംഗങ്ങളിലൊരാൾ മണ്ഡലത്തിലെ എല്ലാ വീടുകളിലുമെത്താനാണു പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ സെക്രട്ടേറിയറ്റ് ഇപ്പോൾ ആർകെ നഗറിലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ, അതൊന്നും കാര്യമാക്കാതെയാണ് അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ജയയുടെ പ്രചാരണത്തിന്റെ ഭാഗമാകാൻ ആർകെ നഗറിലെത്തിയിട്ടുണ്ട്.

കനത്ത സുരക്ഷയാണ് ജയയുടെ സന്ദർശനത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രചാരണ വാഹനം കടന്നുപോകുന്ന ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.