കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യ ഹർജിയിൽ പരിഗണക്കുന്നത് ഈ മാസം 28ലേക്ക് തലശ്ശേരി കോടതി മാറ്റി വച്ചു. ജയരാജൻ ചികിത്സ തേടി ആശുപത്രിയിൽ കഴിയുന്നിടത്തോളം അറസ്റ്റ് ഒഴിവാക്കാൻ തന്നെയാണ് സിബിഐ നീക്കം. എന്നാൽ ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യും. ഈ സാഹചര്യത്തിൽ കണ്ണൂരിൽ രാഷ്ട്രീയ പിരിമുറുക്കം കൂടുകയാണ്.

ജയരാജന്റെ അറസ്റ്റ് കൂടുതൽകാലം നീട്ടാനും അവർക്കാവില്ല. ആശുപത്രിയിൽ കൂടുതൽ കാലം കഴിയാനാണ് ജയരാജനും പാർട്ടിയും ഒരുങ്ങുന്നതെങ്കിൽ മറ്റ് വഴികൾ സിബിഐ എടുക്കും. ഇതിന്റെ ഭാഗമായി സിബിഐ ഏർപ്പെടുത്തുന്ന ഡോക്ടർ ജയരാജനെ പരിശോധിച്ച് റിപ്പോർട്ട് തേടാനും സിബിഐ ഒരുങ്ങിയേക്കും. ജാമ്യ ഹർജി കോടതി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് തന്നെ ജയരാജനെ അറസ്റ്റ് ചെയ്യാനും ആലോചനയുണ്ട്.